ഐഎൻഎസ് വിക്രാന്ത് ഓഗസ്റ്റിൽ നാവികസേനയ്ക്ക് സ്വന്തമാകും

കൊച്ചി കപ്പൽ നിര്‍മ്മാണ ശാലയിൽ നിര്‍മ്മിച്ച യുദ്ധക്കപ്പൽ ഐഎൻസ് വിക്രാന്ത് വരുന്ന ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. നാലാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതോടെയാണ് യുദ്ധക്കപ്പൽ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. ചൈനയുടേയും പാക്കിസ്ഥാന്റേയും ഭീഷണിയെ നേരിടാന്‍ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുകയെന്ന പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായാണ് വിക്രാന്തിന്റെ നിര്‍മ്മാണം. നാവിക സേനയുടെ നിലവിലെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യക്ക് കരുത്തു പകരുകയാണ് ദൗത്യം. 30 യുദ്ധ വിമാനങ്ങളും 1500 സേനാംഗങ്ങളേയും വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്റെ ഡെക്കിന്റെ വിസ്തീര്‍ണ്ണം രണ്ടര ഏക്കറാണ്. കടലിലൂടെയുള്ള പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് വിക്രാന്ത് സേനയുടെ ഭാഗമാകാന്‍ സജ്ജമാകുന്നത്.

Top