ഐഎന്‍എസ് രണ്‍വീറിലുണ്ടായ പൊട്ടിത്തെറി സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മുംബൈ: യുദ്ധക്കപ്പലായ ഐഎന്‍എസ് രണ്‍വീറിലുണ്ടായത് സ്‌ഫോടനം, സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൊട്ടിത്തെറി ഉണ്ടായത് എസി കമ്പാര്‍ട്ട്‌മെന്റിലാണെന്നും കണ്ടെത്തി. സ്‌ഫോടനത്തിന് കാരണം വാതക ചോര്‍ച്ചയാണെന്ന് പ്രാഥമിക നിഗമനം.

ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം. ഇന്റേണല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണ്. മൂന്ന് നാവിക സേനാംഗങ്ങള്‍ മരിച്ചത് അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടാണെന്നാണ് സംശയം. ഇന്നലെ സ്ഫോടനത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. മരിച്ചവരുടെ കുടുംബങ്ങളെ വിവരമറിയിച്ചെന്നും പേരു വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും നാവികസേന അറിയിച്ചു.

പരിക്കേറ്റ നാവികരെ അടിയന്തര ചികിത്സയ്ക്കായി മാറ്റിയിരുന്നു. സ്ഥിതി വേഗം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെന്നും കപ്പലിന് കാര്യമായ കേടുപാടില്ലെന്നും നേവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണവും പിന്നാലെ പ്രഖ്യാപിച്ചിരുന്നു.

1986ല്‍ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായതാണ് ഐഎന്‍എസ് രണ്‍വീര്‍. അഞ്ച് രാജ്പുത്ത് ക്ലാസ് യുദ്ധ കപ്പലുകലില്‍ നാലാമത്തേത്. വിശാഖപട്ടണമാണ് ബേസെങ്കിലും മുംബൈ ബേസിലേക്ക് പരിശീലനത്തിന്റെ ഭാഗമായി എത്തിച്ചതായിരുന്നു. തിരികെ വിശാഖപട്ടണത്തേക്ക് മടങ്ങിനിരിക്കെയാണ് അപകടം. 2008ല്‍ സാര്‍ക് ഉച്ചകോടിക്കായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ക്ക് സുരക്ഷ ഒരുക്കിയതടക്കം ഐഎന്‍എസ് രണ്‍വീര്‍ നിര്‍ണായക നടപടികളില്‍ പങ്കാളിയായിട്ടുണ്ട്.

Top