വിങ്ങിപ്പൊട്ടി മമ്മൂട്ടിയും ദിലീപും, മിണ്ടാനാകാതെ ജയറാമും, ; ഇന്നസെന്റിന് ആ​ദരാഞ്ജലി

കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം. പലരും വികാരഭരിതരായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉൾപ്പെടെയുള്ള നടന്മാർ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു.

ഇങ്ങനെയൊരാൾ കൺമുന്നിൽ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടൻ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകൾ കിട്ടിയാൽ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു. ഒരുപാട് അർത്ഥതലങ്ങളുള്ള തമാശപറയുന്നയാളാണ് അദ്ദേഹം. ഇത്രയും കാലം ജീവിച്ചിരുന്നത് പേരിനൊപ്പം തമാശയുള്ളതുകൊണ്ടാണെന്നും ജയസൂര്യ പറഞ്ഞു.

വളരെക്കാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകൻ മോഹൻ ഓർമിച്ചു. എന്റെ സിനിമാജീവിതത്തിലേക്ക് ഒരാൾ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ. അതാണ് ഇന്നസെന്റ്. ഈ മരണം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്. അഭിനയിക്കാനായി പല വാതിലുകളും മുട്ടി തിരിച്ചുവരുമ്പോഴും അതൊന്നും കരഞ്ഞിട്ടായിരുന്നില്ല, ചിരിച്ചുകൊണ്ടായിരുന്നു. മോഹൻ പറഞ്ഞു. ജീവിതത്തിലും നർമം കാത്തുസൂക്ഷിച്ചയാളായിരുന്നു ഇന്നസെന്റെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു.

അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു എന്ന് ദിലീപ് ഫെയ്സ്ബുക്കിൽ കുറിച്ചു. കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു. പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു. ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നുവെന്നും ദിലീപ് കുറിച്ചു.

നമ്മുടെ നക്ഷത്രസമൂഹത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെയാണ് നഷ്ടപ്പെട്ടതെന്ന് ദുൽഖർ സൽമാൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഞങ്ങളുടെ കണ്ണുനിറയുന്നതു വരെ നിങ്ങൾ ഞങ്ങളെ ചിരിപ്പിച്ചു. ഉള്ളു വേദനിക്കും വരെ ഞങ്ങളെ കരയിപ്പിച്ചു. കാലാതീതനായ എക്കാലത്തെയും മഹാന്മാരിൽ ഒരാളായിരുന്നു നിങ്ങൾ. കുടുംബാം​ഗത്തേപ്പോലെയായിരുന്നു. എന്റെ കുട്ടിക്കാലം നിങ്ങളായിരുന്നു. ദുൽഖർ എഴുതി.

സിനിമാ ചരിത്രത്തിലെ ഐതിഹാസിക അധ്യായത്തിനാണ് വിരാമമായതെന്നാണ് പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ എഴുതിയത്.

വികാരഭരിതനായാണ് നടൻ ബാബു ആന്റണിയുടെ പ്രതികരണവും. മറക്കാനാവാത്ത അനുഭവങ്ങളാണ് ഇന്നസെന്റിനൊപ്പം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആദ്യചിത്രമായ ചിലമ്പ് തൊട്ടുള്ള പരിചയമാണ്. വളരെ സ്നേഹമുള്ളയാളായിരുന്നു. വലിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇന്നസെന്റെന്നും ബാബു ആന്റണി ഓർമിച്ചു.

Top