ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 195 റണ്‍സിന് ഓള്‍ ഔട്ടായി. ഒരു ഇന്നിംഗ്‌സിനും 64 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. 84 റണ്‍സെടുത്ത ജോ റൂട്ടിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യന്‍ ജയം അല്‍പ്പം വൈകിപ്പിച്ചത്. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി.

രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് വലിയ തകര്‍ച്ചയെയാണ് നേരിട്ടത്. ജോ റൂട്ടിന് പിന്തുണ നല്‍കാന്‍ ഇംഗ്ലണ്ട് നിരയില്‍ ആരും തയ്യാറായില്ല. ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപും ബുംറയും രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴത്തി.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 477 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നാം ദിനം നാല് റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. കുല്‍ദീപ് യാദവ് 30 റണ്‍സും ജസ്പ്രീത് ബുംറ 20 റണ്‍സെടുത്തും പുറത്തായി. ഇംഗ്ലണ്ടിനായി സ്പിന്നര്‍ ഷുഹൈബ് ബഷീര്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് കരിയറില്‍ 700 വിക്കറ്റ് തികച്ചതും മത്സരത്തിന്റെ പ്രത്യേകതയാണ്.

Top