ഐഎന്‍എല്‍ പിളര്‍പ്പ്: അബ്ദുള്‍ വഹാബ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങി പാര്‍ട്ടി ദേശീയ നേതൃത്വം

കോഴിക്കോട്: സമാന്തര കമ്മിറ്റിയുണ്ടാക്കി ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റിയെ പിളര്‍പ്പിലേക്കെത്തെിച്ച അബ്ദുള്‍ വഹാബ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങി പാര്‍ട്ടി ദേശീയ നേതൃത്വം. സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത മുന്‍ പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബിനേയും കൂട്ടരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും. നടപടി അഡ്ഹോക് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വഹാബ് പക്ഷം ഇടതുമുന്നണി നേതൃത്വത്തെ ഉടന്‍ കാണും. യഥാര്‍ഥ ഐ എന്‍ എല്‍ തങ്ങളാണെന്ന് ചൂണ്ടി കോടതിയെ സമീപിക്കാനും നീക്കം നടക്കുന്നുണ്ട്.

മാസങ്ങള്‍നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ഐ എന്‍ എല്‍ സംസ്ഥാന നേതൃത്വം രണ്ടായി പിളര്‍ന്നത്. അബ്ദുള്‍ വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് മറ്റൊരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. എ പി അബ്ദുള്‍ വഹാബ് പ്രസിഡന്റായി തുടര്‍ന്നുകൊണ്ട് പുതിയ കമ്മിറ്റിയില്‍ നാസര്‍കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറിയും വഹാബ് ഹാജി ട്രഷററുമായി.

ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെ എ പി അബ്ദുള്‍ വഹാബിന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. അബ്ദുള്‍ വഹാബും കാസിം ഇരിക്കൂറും തമ്മില്‍ നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നത വലിയ ചര്‍ച്ചയായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ കാലങ്ങളായി പുകയുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള സമവായ നീക്കങ്ങളെല്ലാം പാളിയ പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടാണ് എ പി അബ്ദുള്‍ വഹാബ് സ്വീകരിച്ചിരുന്നത്. സംസ്ഥാന കൗണ്‍സില്‍ പിരിച്ചുവിടാന്‍ ദേശീയ കൗണ്‍സിലിന് അധികാരമില്ലെന്നും അതിനാല്‍ തന്നെ ഈ തീരുമാനം അംഗീകരിക്കില്ലെന്നും അബ്ദുള്‍ വഹാബ് പ്രതികരിച്ചിരുന്നു. ഇത് മധ്യസ്ഥ ചര്‍ച്ചയുടെ ലംഘനമാണ്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് വിലക്കുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

 

Top