ഐഎൻഎല്ലിനെയും നിരോധിക്കണം; ഐഎൻഎല്ലുമായുള്ള ബന്ധം സർക്കാർ അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിരോധിച്ച പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന് കെ സുരേന്ദ്രൻ. മന്ത്രി അഹമ്മദ് ദേവർ കോവിലിനും റിഹാബ് ഫൗണ്ടേഷനും അടുത്ത ബന്ധമുണ്ട്. റിഹാബ് ഫൗണ്ടേഷന്റെ തലവനാണ് ഐഎൻഎലിന്റെയും തലവൻ. എൽഡിഎഫിൽ നിന്ന് ഐഎൻഎലിനെ പുറത്താക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.

പിഎഫ്‌ഐ നിരോധനം ശരിയായ തീരുമാനമാണ്. തീരുമാനം ബലിദാനികളോടുള്ള ആദരസൂചകമായി കാണുന്നു. സിപിഎമ്മിനും കോൺഗ്രസിനും ഉത്തരം മുട്ടിയിരിക്കുകയാണ്. ആർ.എസ്.എസിനെ കൂടെ നിരോധിക്കണമെന്ന് പറയുന്നത് പിഎഫ്‌ഐയെ സഹായിക്കാനാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ചേർന്ന് ഇടത്-വലത് മുന്നണിക്ക് ഭരണമുണ്ട്. ഇതവസാനിപ്പിക്കാൻ തയ്യാറാകുമോ എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ചോദിച്ചു.

അതേസമയം പോപുലർഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമേർപ്പെടുത്തിയ നിരോധനം അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭാഗമാണെന്നാണ് എസ്.ഡി.പി.ഐയുടെ നിലപാട്. ഭരണഘടന നൽകുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നുവെന്നും സംഘടനാ സ്വാതന്ത്ര്യം ഭരണകൂടം അടിച്ചമർത്തുന്നുവെന്നും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി പ്രസ്താവനയിൽ പറഞ്ഞു.

പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ബി.ജെ.പി നേതൃത്വം നൽകുന്ന ഏകാധിപത്യ ഭരണകൂടത്തിനെതിരെ ഒരുമിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. എന്നാൽ നിരോധനത്തെ സംബന്ധിച്ച് അഖിലേന്ത്യാനേതൃത്വം നിലപാട് പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു.

 

Top