പി.ടി.എ റഹീമിനെ മന്ത്രിയാക്കാന്‍ കരുനീക്കം. . പ്രതീക്ഷയോടെ ഐഎന്‍എല്‍

കോഴിക്കോട്: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഇടതുമുന്നണി പ്രവേശനം നേടിയ ഐ.എന്‍.എല്ലില്‍ പി.ടി.എ റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ലയിച്ചതോടെ മന്ത്രി സ്ഥാനത്തിനായി കരുനീക്കി ഐ.എന്‍.എല്‍. ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ അനുഗ്രഹാശിസുകളോടെയാണ് പുതിയ നീക്കം. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രനടക്കമുള്ള മുന്നണി നേതാക്കള്‍ പങ്കെടുത്ത കോഴിക്കോട് മുതലക്കുളത്തെ ലയനസമ്മേളനം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം പി.ടി.എ റഹീമിന്റെ സത്യപ്രതിജ്ഞക്ക് വഴിയൊരുക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എയായ പി.ടി.എ റഹീമിന് മന്ത്രിസ്ഥാനം ആവശ്യപ്പെടാനുള്ള നീക്കത്തിന് മന്ത്രി കെ.ടി ജലീലിന്റെ പിന്തുണയുമുണ്ട്.

ലീഗ് വിമതരായി ഇടതുപാളയത്തിലെത്തി എം.എല്‍.എമാരായവരാണ് ജലീലും റഹീമും. നിലമ്പൂരില്‍ നിന്നു ജയിച്ച പി.വി അന്‍വര്‍, താനൂരില്‍ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പരാജയപ്പെടുത്തിയ വി.അബ്ദുറഹിമാന്‍, കൊടുവള്ളിയില്‍ നിന്നും ജയിച്ച കാരാട്ട് അബ്ദുറസാഖ് എന്നീ ഇടത് സ്വതന്ത്രന്‍മാരുടെ പിന്തുണയും ഇക്കാര്യത്തില്‍ പി.ടി.എ റഹീമിനും ഐ.എന്‍.എല്ലിനുമുണ്ട്. മലബാറിലെ വലിയ സാമ്പത്തിക ശക്തിയായ കൊടുവള്ളിയിലെ സ്വര്‍ണലോബി ഈ ചര്‍ച്ചകള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്.

മന്ത്രിസ്ഥാനം ലഭിച്ചാല്‍ മുസ്‌ലിം ലീഗില്‍ പിളര്‍പ്പുണ്ടാക്കി വലിയ വിഭാഗത്തെ ഒപ്പം കൊണ്ടുവരാമെന്നാണ് ഐ.എന്‍.എല്‍ നേതൃത്വം സി.പി.എമ്മിനെ അറിയിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ കോട്ടയായ പൊന്നാനി പിടിക്കാന്‍ പി.വി അന്‍വറിനെ മത്സരിപ്പിക്കുന്ന സി.പി.എമ്മിന് ഐ.എന്‍.എല്ലിന്റെ മന്ത്രിസ്ഥാനത്തില്‍ എതിര്‍പ്പില്ല. ഇടയാനിടയുള്ള സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ലയനസമ്മേളനത്തില്‍ പങ്കെടുപ്പിച്ച് അനുകൂലമാക്കുകയും ചെയ്തിട്ടുണ്ട്.

kanam rajendran

ലീഗിനെ പിളര്‍ത്താന്‍ ഐ.എന്‍.എല്ലിനെ ഉപയോഗിക്കണമെന്ന നിലപാടാണ് മന്ത്രി കെ.ടി ജലീലിനുള്ളത്. ഭരണത്തില്‍ കാര്യമായ റോളും പരിഗണനയുമില്ലെന്ന പരാതിയുമായി നാല് ഇടത് സ്വതന്ത്ര എം.എല്‍.എമാര്‍ നേരത്തെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ കൂടിയാലോചനകള്‍ നടത്തിയെങ്കിലും സി.പി.എം നേതൃത്വം ഇടപെട്ട് വിലക്കുകയായിരുന്നു.

ഐ.എന്‍.എല്‍ ഇടതുമുന്നണി ഘടകകക്ഷിയായ സാഹചര്യത്തില്‍ എം.എല്‍.എയുണ്ടായാല്‍ മന്ത്രിസ്ഥാനം നല്‍കേണ്ടിവരും. ഒറ്റ എം.എല്‍.എയുള്ള കോണ്‍ഗ്രസ് എസിലെ രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇടതുമുന്നണി മന്ത്രിസ്ഥാനം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് പി.ടി.എ റഹീമിനെ മന്ത്രിയാക്കാനാണ് കൊടുവള്ളിയിലെ സ്വര്‍ണലോബി ചരടുവലിക്കുന്നത്.

തുടര്‍ച്ചയായി മൂന്നു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ.റഹിമിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. ലീഗില്‍ നിന്നെത്തിയ റഹീം നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും പാര്‍ട്ടിക്ക് ഇടതുമുന്നണി പ്രവേശനം അനുവദിച്ചിരുന്നില്ല.

മന്ത്രിസ്ഥാനം മുന്നണിയിലെ പാര്‍ട്ടികള്‍ക്കു മാത്രമായി നല്‍കാന്‍ സി.പി.എം തീരുമാനിച്ചതോടെ ഈ അവസരം നഷ്ടപ്പെടുകയായിരുന്നു. കുന്ദമംഗലത്തും കൊടുവള്ളിയിലും ഇടതുമുന്നണിയുടെ വിജയത്തിനു പിന്നില്‍ സ്വര്‍ണലോബിയുടെ പിന്തുണയുണ്ടായിരുന്നു.

സ്വതന്ത്ര എം.എല്‍എമാര്‍ ഐ.എന്‍.എല്ലില്‍ ചേര്‍ന്നാല്‍ ഇവരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ സി.പി.എമ്മിനു തലവേദനയാവുമെന്ന വാദവും പാര്‍ട്ടിയിലുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ ഉയര്‍ന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരാതികള്‍ സി.പി.എം നേതൃത്വത്തിനു തലവേദനയായിരുന്നു. പി.ടി.എ റഹീമിനും കാരാട്ട് റസാഖിനുമെതിരെ സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധവും വിവാദമായിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളെയും തള്ളി അന്‍വറിനെ പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതോടെ ഐ.എന്‍.എല്ലിന് മന്ത്രിസ്ഥാനത്തിനുള്ള നീക്കമാണ് വിജയത്തോടടുക്കുന്നത്. ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ അനുകൂല നിലപാടും നിര്‍ണായകമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരിലും താനൂരിലും ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ചത് വിജയരാഘവന്റെ തന്ത്രങ്ങളായിരുന്നു. എതിര്‍പ്പുകള്‍ അവഗണിച്ച് പി.വി അന്‍വറിനെ പൊന്നാനിയില്‍ സി.പി.എം സ്വതന്ത്രനാക്കി മത്സരിപ്പിക്കുന്നതും വിജയരാഘവന്റെ ശക്തമായ ഇടപെടലിലാണ്. ഈ പിന്തുണയാണ് പി.ടി.എ റഹീമിന്റെയും കരുത്ത്.

മുസ്‌ലിം ലീഗിനെ വര്‍ഗീയ കക്ഷിയാക്കി മാറ്റി നിര്‍ത്തുമ്പോള്‍ ഐ.എന്‍.എല്ലിനെ എങ്ങിനെ സ്വീകരിക്കാനാവുമെന്ന സി.പി.എമ്മിലെ താത്വിക പ്രതിസന്ധി അവസാനിപ്പിച്ച് ഐ.എന്‍.എല്ലിനെ ഇടതുഘടകകക്ഷിയാക്കിയത് വിജയരാഘവന്‍ ഇടതുമുന്നണി കണ്‍വീനറായപ്പോഴാണ്. ഈ പിന്തുണയിലാണ് ഐ.എന്‍.എല്ലിന്റെയും പി.ടി.എ റഹീമിന്റെയും മന്ത്രിപദ മോഹം.

political reporter

Top