അശ്വാഭ്യാസ മത്സരത്തിനിടെ പരിക്ക്; സ്വിസ് താരത്തിന്റെ കുതിരയ്ക്ക് ദയാവധം

ടോക്യോ: ഒളിംപിക്സിനിടെ കുതിരക്ക് ദയാവധം. അശ്വാഭ്യാസ മത്സരത്തില്‍ പരിക്കേറ്റ ജെറ്റ് സെറ്റ് എന്ന കുതിരയെയാണ് ദയാവധം ചെയ്തത്. സ്വിറ്റ്സര്‍ലന്‍ഡ് താരം റോബിന്‍ ഗോഡന്റെ മത്സരക്കുതിരയായിരുന്നു ജെറ്റ് സെറ്റ്. കുതിര സവാരിയിലെ ക്രോസ്‌കണ്‍ട്രി ഇനത്തിനിടെയാണ് സ്വിസ് താരം ഗോഡന്റെ കുതിരയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

മത്സരത്തിനിടെ അവസാന കടമ്പ ചാടിക്കടന്ന കുതിര പരിക്കേറ്റ് മുടന്തി. വലത് മുന്‍ കാലിന് പരിക്കേറ്റായിരുന്നു കുതിര മുടന്തിയത്. കുതിരയെ പരിശോധിച്ച വെറ്റിനറി ഡോക്ടര്‍മാര്‍ പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചു. തുടര്‍ന്ന് മത്സര വേദിക്കരികിലെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും പരിക്ക് ഭേദമാക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

സ്വിസ് ടീമിന്റെ അനുമതിയോടെ കുതിരയെ ദയാവധം ചെയ്യുകയായിരുന്നു. ജെറ്റ് സെറ്റ് എന്ന കുതിരക്ക് 14 വയസ്സായിരുന്നു പ്രായം. സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം വലതു കണങ്കാലിന് ചികിത്സിച്ച് ഭേദപ്പെടുത്താനാവാത്ത പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുതിരയെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കാതെ ദയാവധം ചെയ്തതെന്ന് സ്വസ് ടീം അറിയിച്ചു.

ജെറ്റ് സെറ്റുമായി മത്സരിച്ച ഇരുപത്തിമൂന്നുകാരനായ റോബിന്‍ ഗോഡല്‍ ആദ്യമായാണ് ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം കുതിരയുടെ സംസ്‌കാരം നടത്തി.

 

Top