മൂൺലൈറ്റിങ്ങിനെതിരെ സ്വരം കടുപ്പിച്ച് നാരായണമൂർത്തി

മൂൺലൈറ്റിങ്ങിന് എതിരെ സ്വരം കടുപ്പിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻആർ നാരായണമൂർത്തി. പരമാവധി ഓഫീസ് ജോലികൾ തെരഞ്ഞെടുക്കാൻ ജീവനക്കാര്‌ ശ്രദ്ധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. അലസതയൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂൺലൈറ്റിങ് ഒരുക്കുന്ന ചതിയിൽ വീഴരുതെന്ന് യുവതലമുറയോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇൻഫോസിസ് തുടക്കം മുതൽ തന്നെ മൂൺലൈറ്റിങ്ങിന് എതിരായിരുന്നു. ഈയാഴ്ച ദില്ലിയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഏഷ്യാ ഇക്കണോമിക് ഡയലോഗിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതെക്കുറിച്ച് സംസാരിച്ചത്. മാസങ്ങൾക്ക് മുമ്പ് മൂൺലൈറ്റിങ്ങിന്റെ ഭാ​ഗമായി ഒരു കൂട്ടം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് മൂൺലൈറ്റിംഗ് വിഷയത്തിൽ നേരത്തെയും നിലപാട് വ്യക്തമാക്കിയിരുന്നു. ഒരേ സമയം ഒന്നിൽ കൂടുതൽ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനെ ഇൻഫോസിസ് മുൻപ് എതിർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂൺലൈറ്റിങ്ങ് ചെയ്തതിനെ തുടർന്ന് ജീവനക്കാരെ ഇൻഫോസിസ് പിരിച്ചു വിട്ടിരുന്നു. മൂൺലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇൻഫോസിസ് സി ഇ ഒ സലീൽ പരേഖ് ആവർത്തിച്ച് വ്യക്തമാക്കി. അതേസമയം, കമ്പനിക്ക് പുറത്ത് വലിയ അവസരങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കമ്പനിയിൽ നിന്നും മുൻകൂട്ടി അനുവാദം വാങ്ങിയ ശേഷമാകണം ഇതെന്ന് സലീൽ പരേഖ് വ്യക്തമാക്കി. അതേസമയം തൊഴിലുടമ അറിയാതെയുള്ള രഹസ്യപരമായുള്ള മറ്റു ജോലികളെ എതിർക്കുന്നതായും ഇൻഫോസിസ് സി ഇ ഒ പറഞ്ഞിരുന്നു.

Top