രാജ്യത്ത് മൊത്തവില സൂചികയും കുതിക്കുന്നു, ഏപ്രിലില്‍ 15.1 ശതമാനമായി

രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോഡ് നിലവാരമായ 15.1ശതമാനത്തിലെത്തി. പച്ചക്കറി, പഴം, പാല്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് സൂചികയുടെ കുതിപ്പിന് പിന്നില്‍. മാര്‍ച്ചില്‍ 14.55ശതമാനമായിരുന്നു സൂചിക.

13ാമത്തെ മാസമാണ് മൊത്തവില സൂചിക പണപ്പെരുപ്പം ഇരട്ടയക്കത്തില്‍ തുടരുന്നത്. കഴിഞ്ഞയാഴ്ച പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഏപ്രിലിലെ പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തിയിരുന്നു.

ഇതോടെ ജൂണിലും നിരക്കുവര്‍ധനയ്ക്ക് സാധ്യതയേറി. 40 ബേസിസ് പോയന്റുവരെ വര്‍ധിപ്പിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. മെയ് നാലിന് ചേര്‍ന്ന ആര്‍ബിഐയുടെ അസാധാരണ യോഗത്തില്‍ റിപ്പോ നിരക്ക് 40 ബേസിസ് പോയന്റ് ഉയര്‍ത്തിയിരുന്നു.

കരുതല്‍ ധനാനുപാതം അരശതമാനവും വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനവും സിആര്‍ആര്‍ 4.50ശതമാനവുമായി. റഷ്യ-യുക്രൈന്‍ സംഘര്‍ഷമാണ് പണപ്പെരുപ്പ നിരക്കിലെ കുതിപ്പിന്റെ പ്രധാനകാരണം.

Top