യുഎസില്‍ വിലക്കയറ്റം; രേഖപ്പെടുത്തിയത് 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്ക്

യുഎസില്‍ അവശ്യവസ്തുക്കളുടെ വിലയിലെ വര്‍ധന 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. യുഎസ് തൊഴില്‍ വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ ഉപഭോക്തൃ വില സൂചിക 6.2ശതമാനമാണ് ഉയര്‍ന്നത്.

ഇന്ധനം, പലചരക്ക് എന്നിവയോടൊപ്പം ആരോഗ്യപരിപാലനം, വാടക തുടങ്ങിയവയുടെ ചെലവിലും വര്‍ധനവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.2ശതമാനം ഉയര്‍ന്നപ്പോള്‍ പ്രതിമാസ സൂചികയില്‍ 0.9ശതമാനമാണ് വര്‍ധനവുണ്ടായത്. പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ഒരുമാസത്തിനിടെ 12.3ശതമാനമാണ് വിലകൂടിയത്. യൂസ്ഡ് വെഹിക്കിള്‍ വില 2.5ശതമാനവും പുതിയ വാഹനങ്ങളുടെ വില രണ്ടുശതമാനത്തോളവും വര്‍ധിച്ചു.

ആവശ്യം വര്‍ധിച്ചതോടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില കമ്പനികള്‍ ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. സേവനനിരക്കിലും വര്‍ധനവുണ്ടായി. വിതരണ ശൃംഖലയിലെ തടസ്സവും മികച്ച ജീവനക്കാരുടെ കുറവും കൂടിയാകുമ്പോള്‍ വര്‍ധന പ്രതീക്ഷിച്ചതിലും മുകളില്‍പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും 26വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലക്കയറ്റ ഭീഷണി നേരിടുകയാണ്.

പണപ്പെരുപ്പ നിരക്കിലെ വര്‍ധന മുമ്പ് കരുതിയതിനേക്കാള്‍ കൂടുതല്‍കാലം നിലനിന്നേക്കാമെന്നാണ് സൂചന. പലിശ നിരക്ക് ഉയര്‍ത്താന്‍ അതുകൊണ്ടുതന്നെ ഫെഡറല്‍ റിസര്‍വിനുമേല്‍ സമ്മര്‍ദവുമുണ്ട്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ബോണ്ട് തിരികെവാങ്ങല്‍ പദ്ധതി വേഗത്തിലാക്കാന്‍ ഇതോടെ സാധ്യത ഉയരുകയും ചെയ്തു.

പത്ത് വര്‍ഷത്തെ ട്രഷറി ആദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ ആഗോള വ്യാപകമായി ഓഹരി സൂചികകള്‍ നഷ്ടം നേരിട്ടു. ഡോളര്‍ കരുത്തുനേടുകയും ചെയ്തു. കോവിഡില്‍ നിന്ന് ഘട്ടംഘട്ടമായുള്ള പിന്മാറ്റത്തിനിടെ വിലക്കയറ്റ ഭീഷണി ആഗോളതലത്തില്‍ തന്നെ സമ്പദ്ഘടനകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

 

Top