പണപ്പെരുപ്പം താഴ്ന്നു, വിപണി മുകളിലേക്ക്; നിക്ഷേപകർക്ക് നേട്ടം

മുംബൈ: ഇന്ത്യയിലെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതോടെ ആഭ്യന്തര വിപണി ഉയർന്നു. പണപ്പെരുപ്പം 21 മാസത്തിനിടയിൽ ഏറ്റവും താഴ്ന്ന നിരക്കായ 5.85 ശതമാനത്തിലെത്തി. ഇതോടെ സൂചികകൾ ഉയർന്നു. പ്രധാന സൂചികകളായ , ബി‌എസ്‌ഇ സെൻസെക്‌സ് 145 പോയിന്റ് അല്ലെങ്കിൽ 0.23 ശതമാനം ഉയർന്ന് 62,678 ലും എൻഎസ്ഇ നിഫ്റ്റി 52 പോയിന്റ് അഥവാ 0.28 ശതമാനം ഉയർന്ന് 18,660 ലും വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.59 ശതമാനവും 0.68 ശതമാനവും മുന്നേറിയതിനാൽ വിശാലമായ വിപണികൾ ബെഞ്ച്മാർക്ക് സൂചികകളെ മറികടന്നു.

മേഖലാപരമായി, നിഫ്റ്റി റിയൽറ്റി, മെറ്റൽ, ഐടി, മീഡിയ സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി, നിഫ്റ്റി ഓട്ടോ, ഫാർമ സൂചികകൾ 0.6 ശതമാനം ഉയർന്നു. ബാങ്ക് നിഫ്റ്റി ആദ്യമായി 44,000 ന് മുകളിൽ അവസാനിച്ചു. എഫ്‌എംസിജി സൂചിക മാത്രമാണ് പ്രതിസന്ധിയിലായതും നഷ്ടത്തിൽ അവസാനിപ്പിച്ചതും.

ഓഹരികളിൽ ഹിൻഡാൽകോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഒഎൻജിസി, യുപിഎൽ എന്നിവ 2 ശതമാനം വീതം ഉയർന്നു. നെസ്‌ലെ ഇന്ത്യയാണ് എഫ്എംസിജി സൂചികയെ ഏറ്റവും കൂടുതൽ വീഴ്ത്തിയത്. ഭാരതി എയർടെല്ലും ഐസിഐസിഐ ബാങ്കുമാണ് ഇന്നത്തെ സെഷനിൽ കൂടുതൽ പിന്നാക്കാവസ്ഥയിലുള്ളത്.

യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും കുറഞ്ഞതിനാൽ, ഫെഡറൽ റിസർവിന് പലിശ നിരക്ക് വർദ്ധന നിലപാട് മയപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷകൾ വർദ്ധിച്ചു. ഇത് നിക്ഷേപരെ ശക്തിപ്പെടുത്തി .

Top