60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ഒന്നര വയസ്സുകാരന്‍ നദീം ജീവിതത്തിലേക്ക്

ചണ്ഡിഗഡ്: 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ നിന്ന് ഒന്നര വയസ്സുകാരന്‍ നദീം ജീവിതത്തിലേക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ തിരിച്ചെത്തി. ഹരിയാനയിലെ ഹിസാറില്‍ ബുധനാഴ്ച വൈകിട്ടാണു നദീം കളിക്കുന്നതിനിടെ, തുറന്നു കിടന്നിരുന്ന കുഴല്‍ക്കിണറിലേക്കു വീണത്. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) സൈന്യത്തിലെ വിദഗ്ധരും ചേര്‍ന്ന ദൗത്യത്തിനൊടുവില്‍ അവന്‍ തിരികെയെത്തി.

കുഴല്‍ക്കിണറില്‍ നിന്ന് 20 അടി മാറി മറ്റൊരു കിണര്‍ ആദ്യം കുഴിച്ചാണ് കുട്ടിയെ രക്ഷപെടുത്താനുള്ള ശ്രമം ആരംഭിച്ചത്. ഇതില്‍ നിന്ന് നദീം വീണു കിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും. ഇരുട്ടിലും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറ വഴി കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. ശ്വാസംമുട്ടാതിരിക്കാന്‍ ഓക്‌സിജന്‍ ട്യൂബ് കിണറ്റിലേക്ക് ഇറക്കി. കഴിക്കാനായി ബിസ്‌ക്കറ്റും, ജ്യൂസും നല്‍കി.

കുട്ടിയുടെ അടുത്തെത്താറായപ്പോള്‍ യന്ത്രങ്ങള്‍ ഒഴിവാക്കി കൈകൊണ്ടാണ് തുരങ്കത്തിലെ മണ്ണു നീക്കി കുട്ടിയെ പുറത്തെടുത്തത്. റോഡ് നിര്‍മാണ തൊഴിലാളിയാണ് നദീം ഖാന്റെ പിതാവ്. അഞ്ചു കുട്ടികളില്‍ ഏറ്റവും ഇളയകുട്ടിയാണ് നദീം.

Top