വര്‍ഗ്ഗ സമരങ്ങള്‍ ദേശീയ അന്താരാഷ്ട്ര തലത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നു. ഇന്ത്യയിലെ കാര്‍ഷിക രംഗം മാത്രമല്ല, വ്യവസായ രംഗവും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. കാരണം, പ്രതിഷേധങ്ങളെ നിരന്തരം ഇല്ലാതാക്കാന്‍ ഒരു വിഭാഗം കരുക്കങ്ങള്‍ നീക്കുന്നുണ്ട്. അന്വേഷണം, വാര്‍ത്തകള്‍ എല്ലാം വീണ്ടും വിലയിരുത്തപ്പെടേണ്ട സമയമാണിത്.
രാജ്യത്തെ കാര്‍ഷിക വിഭാഗത്തിന് പ്രയോജനകരമാകുന്ന തരത്തിലുള്ള നിരവധി പദ്ധതി പ്രഖ്യാപനങ്ങളാണ് ഇതുവരെ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. കര്‍ഷകന്റെ വരുമാന വര്‍ദ്ധനവ് സംബന്ധിച്ച് പദ്ധതികള്‍ കാര്‍ഷിക മന്ത്രാലയവും നീതി ആയോഗും ചേര്‍ന്നിട്ടാണ് നടപ്പിലാക്കുന്നത്. നഷ്ടപരിഹാരത്തുക അടക്കം നേരിട്ട് നല്‍കുന്ന തരത്തിലുള്ള പദ്ധതികളെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താങ്ങുവില സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കാതെ വരുമാന വര്‍ദ്ധനവ് ശ്രദ്ധിച്ചു കൊണ്ടുള്ളതാണ് സര്‍ക്കാര്‍ നയങ്ങള്‍ എന്നാണ് ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നത്.
2018-2019 സാമ്പത്തിക വര്‍ഷമാണ് അടുത്ത കാലത്ത് ഉണ്ടായിട്ടുള്ളതില്‍ വച്ച് കാര്‍ഷിക മേഖലയില്‍ വലിയ തകര്‍ച്ച അനുഭവപ്പെട്ട സമയം. വരുമാനത്തിന്റെ കാര്യത്തിലും പിന്നോട്ട് പോകുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്.
വ്യവസായ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്ഫോടനങ്ങളും മരണങ്ങളുമാണ് ഇന്ത്യയിലെ മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം. ഗോവയിലെ പനാജിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ട്യുയം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 9 പേര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. എന്നാല്‍, ഫാക്ടറിയുടെ പേര് പോലും പറയാതെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കമ്പനി മാനേജ്മെന്റിനെതിരെ നടപടിയെടുത്തിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല.
ഖനികളില്‍ പണിയെടുക്കുന്ന ആളുകളാണ് വ്യവയായ മേഖലകളില്‍ ദുരിതമനുഭവിക്കുന്ന മറ്റൊരു വിഭാഗം. റിപ്പോര്‍ട്ടുകള്‍ പലതും പുറത്തു വരുന്നുണ്ടെങ്കിലും യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെ പുറകിലാണത്. സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡില്‍ 58 വയസ്സുള്ള ഖനി തൊഴിലാളി മരിച്ച വാര്‍ത്ത ആത്മഹത്യയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കമ്പനിയുടെ ജനറല്‍ മാനേജര്‍ അജയ് കുമാര്‍ സിംഗിന്റെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു പുറത്തു വന്ന ആത്മഹത്യക്കഥകള്‍. ഖനികള്‍ക്കുള്ളില്‍ ജോലി ചെയ്യാന്‍ മരിച്ച തൊഴിലാളിയെ നിയോഗിച്ചിട്ടില്ല എന്നാണ് കമ്പനി വാദം.
ഒരു തെളിവു പോലും ചൂണ്ടിക്കാണിക്കാതെയാണ് അദ്ദേഹത്തിന്റേത് ആത്മഹത്യയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചത്.
ജനുവരി 8-ാം തീയതി 2000 തൊഴിലാളികള്‍ നീംരാന ഇന്‍ഡസ്ട്രിയലില്‍ പ്രതിഷേധിച്ചു. പോലീസ് കണ്ണീര്‍ വാതകവും ലാത്തി പ്രയോഗവും ഒക്കെ നടത്തി. അക്ഷരാര്‍ത്ഥത്തില്‍ നരനായാട്ടാണ് തുടര്‍ദിനങ്ങളില്‍ നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളില്‍ കയറി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മതിയായ കാരണങ്ങളില്ലാത്ത അറസ്റ്റുകളായിരുന്നു അതില്‍ പലതും. തൊഴിലാളികള്‍ സംഘടിക്കുന്നതും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതും കമ്പനി അധികൃതര്‍ക്ക് തലവേദനയാണ്. ഇതൊഴിവാക്കാനുള്ള നീക്കങ്ങളാണ് പലപ്പോഴായി നടന്നു കൊണ്ടിരിക്കുന്നതെന്നാണ് ദേശീയ മാധ്യമളുടെ വിലയിരുത്തലുകള്‍.
രാഹുല്‍ ഗാന്ധിയുടെ ദുബായ് സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നെങ്കിലും തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങളെ വേണ്ട വിധം പരാമര്‍ശിച്ചില്ല എന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ക്രൂഡ് ഓയിലിന് ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്ന വിലത്തകര്‍ച്ച പ്രവാസി ഇന്ത്യക്കാര്‍ക്ക് ശമ്പളപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വെറും കയ്യോടെ തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസ കാര്യത്തില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല എന്നതാണ് സത്യം.
14-ാം തീയതി ജമ്മു പിഎച്ച് ഇ ഡിപ്പാര്‍ട്ട്മെന്റിലെ തൊഴിലാളികള്‍ നിരത്തിലിറങ്ങി കൂലിയ്ക്ക് വേണ്ടി സമരം ചെയ്തു. അഞ്ച് വര്‍ഷമായി വേതനം ലഭിക്കാത്ത ആളുകള്‍ വരെ ഇതില്‍ ഉണ്ടായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.
ചെന്നൈയിലെ പാനിപൂരി യൂണിറ്റില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് രക്ഷപ്പെടുത്തിയ കഥ പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല. 16-18 മണിക്കൂറാണ് ഇവിടെ കുട്ടികള്‍ക്ക് ജോലി ചെയ്യേണ്ടി വന്നിട്ടുള്ളത്. 2 ലക്ഷം രൂപ കുട്ടികളുടെ കുടുംബത്തിന് നല്‍കിയെന്നാണ് യൂണിറ്റ് മേധാവികള്‍ മൊഴി നല്‍കിയത്. എന്നാല്‍, വെറും 2000 രൂപ നല്‍കിയാണ് കുട്ടികളെ പണിയെടുപ്പിക്കുന്നത് എന്നാണ് സംസ്ഥാനത്തെ ഒരു എന്‍ജിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 20 വര്‍ഷമായി ഈ ബിസിനസ് തുടങ്ങിയിട്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന ഘടകം.
തൊഴിലിടത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനയും അതി ക്രൂരമാണ്. 2005ല്‍ 35 ശതമാനം സ്ത്രീ തൊഴിലാളികളുണ്ടായിരുന്ന എഞ്ചിനീയറിംഗ് മേഖലയില്‍ 2018 ല്‍ 26 ശതമാനം മാത്രമാണ് പണിയെടുക്കുന്നത്.
അന്താരാഷ്ട്ര തലത്തിലും തൊളിലാളി ചൂഷണങ്ങള്‍ നടന്നു കൊണ്ടേയിരിക്കുകയാണ്. ബംഗ്ലേദേശിലെ വസ്ത്ര തൊഴിലാളികള്‍ കൂലി ആവശ്യപ്പെട്ട് നടത്തിയ സമരങ്ങള്‍ളെ കണ്ണീര്‍ വാതകങ്ങളും റബ്ബര്‍ ബുള്ളറ്റും കൊണ്ടാണ് പോലീസ് നേരിട്ടത്.
ദക്ഷിണ കൊറിയയിലെ സിയോളില്‍ പവ്വര്‍ പ്ലാറ്റ് സമരവും അന്താരാഷ്ട്ര തലത്തിലെ സമകാലിക തൊഴിലാളി സമരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
ദേശീയ അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ഈ അതിജീവന സമരങ്ങളും പ്രശ്നങ്ങളും ശരിയായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതും പുറത്തു കൊണ്ട് വരേണ്ടതും അത്യാവശ്യമാണ്.
റിപ്പോര്‍ട്ട്: എ.ടി അശ്വതി