അനിശ്ചിതത്വം നീങ്ങി; ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ അനുമതി

JUDGE

ന്യൂഡല്‍ഹി: ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്രാനുമതി. സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യവെ ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര. കൊളീജിയം ശുപാര്‍ശ മൂന്നുമാസത്തോളം തടഞ്ഞുവെച്ചശേഷമാണ് കേന്ദ്ര നിയമമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം,ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

കഴിഞ്ഞ ജനുവരി പത്തിനാണ് ഉത്തരാഖണ്ഡ് ചീഫ്ജസ്റ്റിസ് കെ.എം.ജോസഫിനെയും, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. മൂന്നു മാസം കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ കേന്ദ്രത്തിനെതിരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു. വിശാലബെഞ്ച് രൂപികരിച്ചു ഈ വിഷയം പരിഗണിക്കണമെന്നും കുര്യന്‍ ജോസഫ് ആവശ്യപെട്ടു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോക്കൂര്‍ എന്നിവര്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപെട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്ദു മല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രം അംഗീകരിച്ചത്. ഇതോടെ സുപ്രീംകോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം രണ്ടായി. ആദ്യമായാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക നേരിട്ട് ജസ്റ്റിസ് ആകുന്നത്. അതേസമയം,സീനിയോറിറ്റി കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കെ.എം.ജോസഫിന്റെ നിയമനം തടഞ്ഞുവച്ചിരിക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രനടപടി കെ .എം.ജോസഫ് റദ്ദ് ചെയ്തതാണ് നിയമനം അംഗീകരിക്കാത്തതിന് പിന്നിലെന്ന് ആരോപണമുണ്ട്.

Top