പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ഇന്തോനേഷ്യയില്‍ രണ്ട് പേര്‍ക്ക് 100 ചാട്ടവാറടി ശിക്ഷ

ജക്കാര്‍ത്ത: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഇന്തോനേഷ്യയില്‍ രണ്ട് പുരുഷന്മാര്‍ക്ക് 100 തവണ ചാട്ടവാറടിയും അഞ്ചുവര്‍ഷം തടവുശിക്ഷയും വിധിച്ചു.

അഞ്ചുതവണ ചാട്ടയടിയേറ്റ് പുളഞ്ഞപ്പോഴേക്കും ഇതിലൊരാള്‍ കരഞ്ഞപേക്ഷിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇയാളെ പരിശോധിച്ച് 95 അടികൂടി നല്‍കാവുന്നതാണെന്ന് വിധിയെഴുതി. മറ്റേയാള്‍ നിശബ്ദം നിന്ന് 100 ചാട്ടയടിയും കൊണ്ടു. ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലാണ് സംഭവം നടന്നത്.

പ്രതികളില്‍ ഒരാള്‍ തന്റെ വളര്‍ത്തുമകളെയാണ് പീഡിപ്പിച്ചത്. മറ്റേയാള്‍ തന്റെ അയല്‍ക്കാരിയായ പെണ്‍കുട്ടിയെയും. ഇരുവരും യാതൊരു ദയാദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് അച്ചേയിലെ ശരിയത്ത് കോടതി വിധിച്ചു. ഇന്തോനേഷ്യയിലെ വിവാഹപ്രായം 18 വയസ്സാണ്. 16 തികഞ്ഞാല്‍ രക്ഷിതാക്കളുടെ അനുമതിയോടെ വിവാഹം ചൈയ്യാനാകും.

ശരിയത്ത് നിയമങ്ങള്‍ അതേപടി പിന്തുടരുന്ന പ്രവിശ്യയാണ് അച്ചേ. ചൂതാട്ടം, മദ്യപാനം, സ്വവര്‍ഗരതി, വിവാഹേതര ബന്ധം എന്നിവയ്‌ക്കെല്ലാം കടുത്ത ശിക്ഷയാണ് ഇവിടെയുള്ളത്. ഇസ്ലാമിക് നിയമം പിന്തുടരുന്ന ഇന്തോനേഷ്യയിലെ ഏക പ്രവിശ്യയും അച്ചേയാണ്. കടുത്ത കുറ്റങ്ങള്‍ക്കാണ് ഇവിടെ 100 ചാട്ടയടി വിധിക്കാറുള്ളത്. ചൂതാട്ടവും മദ്യപാനവും പോലുള്ള കുറ്റങ്ങള്‍ക്ക് ഏഴുമുതല്‍ പതിനൊന്ന് അടിവരെയാണ് ശിക്ഷ. അത് ഇടയ്ക്കിടെ അച്ചേയില്‍ നടപ്പാക്കാറുമുണ്ട്. എന്നാല്‍, നൂറടി ശിക്ഷ വളരെ അപൂര്‍വമായാണ് വിധിക്കാറ്.

ഇത്തരം ശിക്ഷാവിധികള്‍ അവിടെ പരസ്യമായാണ് നടപ്പാക്കാറ്. പലപ്പോഴും കുട്ടികളടക്കം നൂറുകണക്കിനാളുകള്‍ ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തും. ബുധനാഴ്ചത്തെ ചാട്ടയടി കാണാന്‍ ചുരുക്കം പേരേ ഉണ്ടായിരുന്നുള്ളൂ. പരസ്യമായ ചാട്ടയടി പ്രാകൃതമായ ശിക്ഷാരീതിയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വാദിക്കുന്നുണ്ടെങ്കിലും ഇതു വരെ അതിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Top