ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം ; ആളപായമില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച രാവിലെയാണ് ഇന്തോനേഷ്യയിലെ സൂംമ്പാവ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം ലഭിച്ചിരിക്കുന്നത്. ഇന്തോനേഷ്യയിലെ വിനോദസഞ്ചാര മേഖലകളായ ബാലി, ലോംബോക്ക് ദ്വീപുകളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചത് 430 പേരാണ്.

ഓഗസ്റ്റ് അഞ്ചിന് ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 10000 വീടുകളും, പള്ളികളും, ബിസിനസ്സ് സ്ഥാപനങ്ങളുമാണ് തകര്‍ന്ന് വീണത്. 1300 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 3,53,000 പേരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ലോംബോക്കില്‍ മാത്രം 374 പേരാണ് മരിച്ചത്. 13,700 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥീരീകരിച്ചു. ഭൂകമ്പ മാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ലോംബോക്കിലെ മതറം നഗരത്തിലാണ് വലിയ നാശനഷ്ടമുണ്ടായത്.

Top