1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യ ; ചൈനയ്ക്ക് ചുട്ടമറുപടിയുമായി അരുണ്‍ ജെയ്റ്റ്‌ലി

arunjetly

ന്യൂഡല്‍ഹി: 1962ലെ ഇന്ത്യയില്‍ നിന്ന് വിഭിന്നമാണ് 2017ലെ ഇന്ത്യയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

1962 യുദ്ധം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സൈന്യം ചരിത്രം പഠിക്കണമെന്ന് ചൈന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജെയ്റ്റ്‌ലി യുടെ പ്രസ്താവന.

1962ലെ സാഹചര്യത്തെക്കുറിച്ചാണ് അവര്‍ക്ക് നമ്മളോട് പറയാനുള്ളതെങ്കില്‍ അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ എന്ന കാര്യം മാത്രമാണ് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളതെന്നും ജെയ്റ്റ്‌ലി. ഡല്‍ഹിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചൈന അതിക്രമിച്ചു കയറിയത് തങ്ങളുടെ ഭൂമിയിലാണെന്നും ഇത് തെറ്റായ നടപടിയാണെന്നും ഭൂട്ടന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലെ ഭൂട്ടാന്‍ സര്‍ക്കാരിന്റെ പ്രസ്താവന പുറത്തു വന്നതോടെ ഇതേക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിട്ടുണ്ട്.

ഇന്ത്യയോട് ചേര്‍ന്നുള്ള ഭൂട്ടാന്‍ പ്രദേശമാണത്. അവിടെ സുരക്ഷ നല്‍കാനുള്ള സംവിധാനങ്ങളെല്ലാം ഇന്ത്യയും ഭൂട്ടാനും ചെയ്തിട്ടുണ്ടെന്നും ജെയ്റ്റലി വ്യക്തമാക്കി.

ചൈനഭൂട്ടാന്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ദോക്‌ല മേഖലയില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കുന്നതിലെ അതൃപ്തി ഇന്ത്യ ചൈനയെ അറിയിച്ചു കഴിഞ്ഞു. ഇന്ത്യ, ഭൂട്ടാന്‍, ടിബറ്റ് ട്രൈജംഗ്ഷനില്‍ വരുന്ന പ്രദേശമാണിത്. തങ്ങളുടെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ ഭൂട്ടാനും ചൈനീസ് സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Top