വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡന്‍

ശ്രീനഗര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്‍ഡന്‍. 1.5 ദശലക്ഷം പൂക്കളുടെ വിസ്മയിപ്പിക്കുന്ന ലോകം തന്നെയാണിത്. ഈ പൂന്തോട്ടത്തില്‍ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബര്‍വാന്‍ റേഞ്ചിന്റെ മനോഹരമായ താഴ്വരയിലാണ് ഈ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്.

ജെ&കെ അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി ഫയാസ് ഷെയ്ഖിനെ വേള്‍ഡ് ബുക്ക് പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ല സര്‍ട്ടിഫിക്കേഷന്‍ നല്‍കി ആദരിച്ചു. വേള്‍ഡ് ബുക്ക് എഡിറ്റര്‍ ദിലീപ് എന്‍ പണ്ഡിറ്റ്, ജമ്മു കശ്മീര്‍ ഫ്‌ലോറി കള്‍ച്ചര്‍ ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ഉദ്യാന ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

2006-ല്‍ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് ഈ ഉദ്യാനം വിഭാവനം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേര്‍ന്നാണ് ഈ ഉദ്യാനം നിര്‍മ്മിച്ചത്. രണ്ട് വര്ഷം കൊണ്ടാണ് ഈ പാര്‍ക്ക് അവര്‍ പൂര്‍ത്തിയാക്കിയത്. സെക്രട്ടറി ഷെയ്ഖ് തന്റെ പ്രസംഗത്തില്‍ വേള്‍ഡ് ബുക്കിനോട് അഗാധമായ നന്ദിയും രേഖപ്പെടുത്തി.

Top