അന്നമാണ് മുന്നില്‍ ; കുറഞ്ഞ ചിലവില്‍ ഭക്ഷണവുമായി ഇന്ദിരാ കാന്റീനുകള്‍

ബെംഗളൂരു: കുറഞ്ഞ ചിലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിര കാന്റീനുകള്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് കാന്റീന്‍ ഉദ്ഘാടനം ചെയ്തത്.

എല്ലാവര്‍ക്കും ഭക്ഷണം എന്ന കോണ്‍ഗ്രസ് മുദ്രാവാക്യം യഥാര്‍ത്ഥ്യമാക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് ഇന്ദിരാ കാന്റീനുകളെന്നും ഇങ്ങനെയൊരു പദ്ധതിക്കായി മുന്നോട്ട് വന്ന കര്‍ണാടക സര്‍ക്കാരിനെ അനുമോദിക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ എല്ലാ പൗരന്‍മാരുടേയും വയര്‍ നിറഞ്ഞിരിക്കുകയെന്നത് പ്രധാന കാര്യമാണ്. ഇന്ദിരാ കാന്റീനിലെ ശുചിത്വവും ഭക്ഷണനിലവാരവും ബെംഗളൂരു നഗരത്തിലെ ഏതൊരു ഫൈവ് സ്റ്റാര്‍ ഹോട്ടലിനോടും കിടപിടിക്കുന്നതാണ് എന്നത് അഭിനന്ദനീയമായ കാര്യമാണ് രാാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ദിരാ കാന്റീനുകളുടെ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ ബജറ്റില്‍ നൂറ് കോടി രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ വകയിരുത്തിയത്. പകല്‍ സമയത്തെ വെജിറ്റേറിയന്‍ പ്രാതലിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും രാത്രിഭക്ഷണത്തിനും പത്ത് രൂപയുമാണ് ഇന്ദിരാ കാന്റീനില്‍ ഈടാക്കുക.

അടുത്ത വര്‍ഷം ആദ്യം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ കാന്റീനുകള്‍ തങ്ങള്‍ക്ക് നേട്ടമാക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍

Top