അഞ്ചു മാസത്തിനുള്ളില്‍ ഇന്ത്യന്‍ സേന വധിച്ചത് 138 ഭീകരരെ

ന്യൂഡല്‍ഹി: അഞ്ചു മാസത്തിനുള്ളില്‍ ഇന്ത്യന്‍ സേന വധിച്ചത് 138 ഭീകരരെയെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ വധിച്ചത് 138 ഭീകരവാദികളെയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഢി ലോകസഭയ്ക്ക് നല്‍കിയ വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജമ്മു കാശ്മീരില്‍ ഭീകരവാദം രൂക്ഷമാണെന്നും ഇന്ത്യന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും ലഭിക്കുന്ന പിന്തുണയും സഹായങ്ങളും മൂലമാണ് കഴിഞ്ഞ 30 വര്‍ഷങ്ങളായി ഭീകരവാദം വളര്‍ച്ച പ്രാപിച്ചതെന്നും അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഭീകരവാദത്തിനെതിരെ ‘പൂജ്യം സഹിഷ്ണുത’ എന്ന നയമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഭീകരവാദികളെ ഇല്ലാതാക്കുന്നതിനായി ഇന്ത്യന്‍ സുരക്ഷാ സേനകള്‍ ഏറ്റവും ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഇതുമൂലം കഴിഞ്ഞ ഈ വര്‍ഷം മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ 138 ഭീകരരെ ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ വധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍ ജമ്മു കാശ്മീരില്‍ ഉണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍, അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍, ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലുകള്‍ എന്നിവയിലൂടെ 50 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവടഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.ഓഗസ്റ്റ് 2019 മുതല്‍ ജൂലായ് 2020 വരെ, ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നും ഭീകരരുടെ 176 കടന്നുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ 111 ശ്രമങ്ങളില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഭീകരര്‍ രാജ്യത്തേക്ക് എത്തിയിരുന്നുവെന്നും ജി. കിഷന്‍ റെഡ്ഢിപറഞ്ഞു.

Top