കൊതുക് കടിച്ചതിന് മൂന്ന് അഭിഭാഷകര്‍ക്ക് 1.35 ലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി : ഇന്‍ഡിഗോ വിമാനത്തില്‍ കൊതുക് കടിച്ചതിന് വിമാന അധികൃതര്‍ക്ക് 1.35 ലക്ഷം രൂപ പിഴ. വിമാനത്തിലെ കൊതുകു ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്നതിനാണ് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പിഴ വിധിച്ചത്. പരാതി നല്‍കിയ മൂന്ന് അഭിഭാഷകര്‍ക്ക് 40000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

മോശമായ സേവനം യാത്രക്കാരെ ബുദ്ധിമുണ്ടാക്കുന്നുവെന്ന് നിരീക്ഷിച്ചാണ് ഫോറത്തിന്റെ വിധി.

ഏപ്രിലിലാണ് സംഭവം നടന്നത്. യാത്രക്കിടയില്‍ കൊതുക് ശല്യത്തെക്കുറിച്ച് അഭിഭാഷകര്‍ ജീവനക്കാരോട് പരാതി പറഞ്ഞിരുന്നു. ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും വിമാനത്തില്‍ പ്രാണികള്‍ കയറുന്നത് സാധാരണമാണെന്നുമായിരുന്നു ജീവനക്കാര്‍ നല്‍കിയ മറുപടി. ഇതോടെ, അമൃത്‌സറില്‍ ഇറങ്ങിയ ശേഷം എയര്‍പ്പോട്ടില്‍ പരാതി നല്‍കി. പരാതി കാര്യമായി എടുക്കാതായതോടെയാണ് അഭിഭാഷകര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്.

പരാതികള്‍ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും പൂര്‍ണമായും ഇത് തടുക്കാനാവില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. വിശദീകരണം കടുത്ത അനാസ്ഥയാണെന്ന് ഉപഭോക്തൃ ഫോറം നിരീക്ഷിച്ചു.

Top