ഒമാനിലെ സ്വദേശിവല്‍ക്കരണം; 2700 പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകും

മസ്‌കറ്റ്: ഒമാനില്‍ അധ്യാപകരായി ജോലി ചെയ്യുന്ന പ്രവാസി അധ്യാപകര്‍ക്ക് തിരിച്ചടിയായി സ്വദേശിവത്കരണം. 2700ലേറെ പ്രവാസി അധ്യാപകര്‍ക്കാണ് ഇതിലൂടെ ജോലി നഷ്ടമാകുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലായി ഉള്ള മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല.  ഒമാനില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്കായി 32000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ ദിവസം ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ഒമാനിലെ വിവിധ ഹയര്‍ സെക്കന്ററിതലം വരെയുള്ള സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കാണ് ജോലി നഷ്ടമാവുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.  പുതിയ അക്കാദമിക വര്‍ഷം തുടക്കം മുതല്‍ നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ട് ഒമാന്‍ അധ്യാപകരെ നിയമിക്കാനാണ് പദ്ധതി. ഒമാനിലെ ഇന്ത്യന്‍ അധ്യാപകരില്‍ കൂടുതല്‍ പേരും വനിതകളാണെന്നാണ് കണക്കുകള്‍.

രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമാവുകയും അവര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവകുയും ചെയ്ത സാഹചര്യത്തിലാണ് സ്വദേശി വല്‍ക്കരണം വേഗത്തിലാക്കുന്നുതിനുള്ള നടപടികളുമായി ഒമാന്‍ ഭരണകൂടം മുന്നോട്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ഒമാന്‍ പ്രതിരോധ വിഭാഗങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

Top