കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ ജനകീയ മുഖമായി അറിയപ്പെടുന്ന പാര്‍ലമെന്റ് അംഗവും നടിയുമായ ശതാബ്ദി റോയ് പാർട്ടി വിട്ടേക്കുമെന്ന സൂചനകളും പുറത്തു വന്നു. 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ശതാബ്ദി റോയ് തന്റെ തീരുമാനം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കു പ്രഖ്യാപിക്കുമെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു.
ബംഗാള്‍ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ചു കൊണ്ട് 50ഓളം തൃണമൂല്‍ എംഎല്‍എമാര്‍ അടുത്ത മാസം ബിജെപിയില്‍ ചേരുമെന്നു ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാക്കി ശതാബ്ദി റോയിയുടെ ഫെയ്സ്ബുക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
മുന്‍മന്ത്രി സുവേന്ദു അധികാരി ഉള്‍പ്പെടെ ഏഴ് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടതിനു തൊട്ടുപിന്നാലെ ഡിസംബർ 29 ന് മമത പങ്കെടുത്ത ആദ്യ പൊതുപരിപാടിയില്‍ മമതയ്ക്കൊപ്പം നിലകൊണ്ട ശതാബ്ദിയുടെ മനംമാറ്റം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു.താരത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ശതാബ്ദി റോയിയുടെ ഫോൺ സിച്ച് ഓഫ് ആണെന്നും ശതാബ്ദിയുമായി ബന്ധപ്പെടാനാകുന്നില്ലെന്നും തൃണമൂൽ നേതാക്കൾ പ്രതികരിച്ചു.