മഹാരാഷ്ട്രയില്‍ അക്ഷയ് കുമാറും മാധുരി ദീക്ഷിത്തും ബിജെപി സ്ഥാനാര്‍ഥികളായേക്കുമെന്ന് സൂചനകള്‍

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനെയും മാധുരി ദീക്ഷിതിനെയും ബിജെപി മത്സര രംഗത്ത് ഇറക്കിയേക്കുമെന്ന് സൂചന. സംസ്ഥാനത്തെ എന്‍ഡിഎ സഖ്യകക്ഷി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ ആറു സീറ്റുകളില്‍ അഞ്ചില്‍ ബിജെപിയും, ഒന്നില്‍ ശിവസേന ഷിന്‍ഡെ വിഭാഗവും മത്സരിക്കുമെന്നാണ് സൂചന. യുവാക്കളുടെ വോട്ട് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ബോളിവുഡ് താരങ്ങളെ രംഗത്തിറക്കാന്‍ തയാറെടുക്കുന്നത്. എന്നാല്‍ പാര്‍ട്ടി വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. സമാന രീതിയില്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ പഞ്ചാബില്‍നിന്ന് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് യുവരാജ് പിന്നീട് വ്യക്തമാക്കുകയായിരുന്നു.

മുംബൈയില്‍ സിറ്റിങ് എംപിമാരില്‍ പൂനം മഹാജന്‍ ഒഴികെയുള്ളവരെ ബിജെപി വീണ്ടുംമത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് അനുകൂല വിധിയെഴുതിയ സൗത്ത് മുംബൈ മണ്ഡലത്തില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം.

നോര്‍ത്ത് ഈസ്റ്റ് മുംബൈയില്‍ മനോജ് കോട്ടക് തുടരും. ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നതോടെ ഏകദേശ ചിത്രം വ്യക്തമാകും. ആദ്യ ഘട്ടത്തില്‍ 195 പേരെയാണ് ബിജെപി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, ശരദ് പവാര്‍ വിഭാഗം എന്‍സിപി എന്നിവയാണ് പ്രതിപക്ഷ സഖ്യത്തിലെ പ്രധാന പാര്‍ട്ടികള്‍. കോണ്‍ഗ്രസിനൊപ്പം ‘ഇന്ത്യ’ സഖ്യവുമായി സഹകരിക്കുമെന്ന് ഇരു നേതാക്കളും നേരത്തെ ധാരണയിലെത്തിയിരുന്നു.

Top