ഇന്ത്യയുടെ എസ് എസ് എൽ വി ഓഗസ്റ്റ് ഏഴിന് വിക്ഷേപിക്കും

പഗ്രഹ വിക്ഷേപണ രംഗത്തെ മത്സരത്തിന്റെ ഭാഗമായി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ആദ്യമായി സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എല്‍.വി.) വിക്ഷേപിക്കാനൊരുങ്ങുന്നു. എര്‍ത്ത് ഒബ്‌സര്‍വേഷണല്‍ സാറ്റലൈറ്റു (ഇഒഎസ്- 02) മായി ഓഗസ്റ്റ് ഏഴിനാണ് റോക്കറ്റ് വിക്ഷേപിക്കുക.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹികാകാശ നിലയത്തില്‍ നിന്ന് രാവിലെ 9.18 നാണ് വിക്ഷേപണം. ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കാണ് വിക്ഷേപണം.

കൃഷി, വനം, ജിയോളജി, ഹൈഡ്രോളജി മേഖലകളില്‍ വിവിധ ഉപയോഗങ്ങള്‍ക്കുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപഗ്രഹമാണ് ഇഒഎസ്-2

ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനമാണ് എസ്എസ്എല്‍വി. ചെറിയ ഉപഗ്രഹങ്ങളുടെ വിപണിയെ ആകര്‍ഷിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ഈ റോക്കറ്റില്‍ വിദേശ ഉപഭോക്താക്കളുടേയും ഇന്ത്യന്‍ ഉപഭോക്താക്കളുടെയും ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തും.

ഇതോടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി റോക്കറ്റുകള്‍) വലിയ വിക്ഷേപണ ദൗത്യങ്ങള്‍ക്ക് മാത്രം ഉപയോഗിച്ചാല്‍ മതിയാവും.

ഐഎസ്ആര്‍ഒയുടെ സാങ്കേതിക നേട്ടങ്ങളുടെ പ്രദര്‍ശനമാവും എസ്എസ്എല്‍വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. ചെറിയ കൃത്രിമ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ എത്തിക്കാന്‍ ശേഷിയുണ്ടെന്ന് കാണിക്കാന്‍ ഐഎസ്ആര്‍ഓയ്ക്കാവും.

ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥിന്റെ ആശയമാണ് എസ്എസ്എല്‍വി റോക്കറ്റ്. 500 കിലോഗ്രാം ഭാരമുള്ള വസ്തുക്കള്‍ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലെത്തിക്കാനാകും വിധമാണ് എസ്എസ്എല്‍വി തയ്യാറാക്കിയിരിക്കുന്നത്. പിഎസ്എല്‍വി റോക്കറ്റുകള്‍ക്ക് 1750 കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ 600 കിലോമീറ്റര്‍ ഉയരത്തിലുള്ള സണ്‍ സിങ്ക്രണസ് ഓര്‍ബിറ്റുകളിലേയ്ക്ക് വിക്ഷേപിക്കാന്‍ ശേഷിയുണ്ട്.

500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വഹിക്കാനുള്ള ശേഷിയ്‌ക്കൊപ്പം ഒന്നിലധികം നാനോ മൈക്രോ സ്‌മോള്‍ ഉപഗ്രഹങ്ങള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും എസ്എസ്എല്‍വിയില്‍ ഉണ്ട്.

Top