പാരാ ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ സ്വര്‍ണം കൊയ്ത് ഇന്ത്യയുടെ ശീതള്‍ ദേവി

പാരാ ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ സ്വര്‍ണം കൊയ്ത് ഇന്ത്യയുടെ ശീതള്‍ ദേവി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് ശീതള്‍ ദേവിയുടെ ചരിത്രനേട്ടം. പാരാ ഏഷ്യന്‍ ഗെയിംസില്‍ ഒരു പതിപ്പില്‍ രണ്ട് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മാറി ഇതോടെ ശീതള്‍. ഇതോടെ ഗെയിംസില്‍ രാജ്യത്തിന്റെ റെക്കോര്‍ഡ് 99 ആയി ഉയര്‍ന്നു.

ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ ലോയിധര്‍ ഗ്രാമത്തിലാണ് ശീതള്‍ ദേവിയുടെ ജനനം. ഫോകോമെലിയ സിന്‍ഡ്രോം എന്ന അപൂര്‍വ്വ ജനിതക വൈകല്യവുമായി ജനിച്ച ശീതള്‍ രണ്ട് കൈകളുമില്ലാതെ കാലുകൊണ്ട് വില്ലുപിടിച്ചാണ് അമ്പെയ്ത്തില്‍ വിസ്മയം തീര്‍ക്കുന്നത്. ഫോകോമെലിയയുടെ വെല്ലുവിളികള്‍ മറികടക്കാതെ വിജയത്തിലേക്ക് എത്തുപ്പെടുക ശീതളിന് സാധ്യമല്ലായിരുന്നു. വെല്ലുവിളികളാല്‍ അടയാളപ്പെടുത്തിയ ആ ജീവിതം, ഒരു പോരാട്ടം തന്നെയായിരുന്നു. അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അര്‍പ്പണബോധവും കഠിനപരിശ്രമവും കൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് അമ്പെയ്ത്തില്‍ പ്രാവീണ്യം നേടുകയായിരുന്നു ശീതള്‍ ദേവി. ശാരീരിക പരിമിതികളില്‍ നിന്നുകൊണ്ട് തന്നെ സുഹൃത്തുക്കളുടെയും മാതാപിതാക്കളുടെയും പിന്തുണ കൊണ്ടായിരുന്നു ശീതളിന്റെ പരിശീലനം.

ജമ്മുകശ്മീര്‍ സ്വദേശിയായ പതിനാറുകാരി ശീതള്‍ ദേവിയുടെ ഹാട്രിക് മെഡലായിരുന്നു ഇത്. വനിതാ ഡബിള്‍സ് കോമ്പൗണ്ട് ഇനത്തിലാണ് ശീതള്‍ ദേവി വെള്ളി നേടിയത്. പാരാ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യത്തെ കയ്യില്ലാത്ത വനിതയായി ഇതോടെ ശീതള്‍. സിംഗപ്പൂരിന്റെ അലിം നൂര്‍ സയാഹിദയെ 144-142ന് പരാജയപ്പെടുത്തിയാണ് ശീതളിന്റെ നേട്ടം.

 

Top