പണപ്പെരുപ്പം ഏഴ് ശതമാനത്തിലേക്ക് ഉയർന്നു; ആർബിഐ വായ്പ നിരക്കുകൾ ഉയർത്തിയേക്കും

ഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 7 ശതമാനമായി. തുടർച്ചയായ എട്ടാം മാസവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയർന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം, ഭഷ്യ വസ്തുക്കളുടെ വില വർധനയാണ് പണപ്പെരുപ്പം ഉയർത്തിയത്. ജൂലൈയിൽ രാജ്യത്തെ റീടൈൽ പണപ്പെരുപ്പം 6.71 ശതമാനം ആയിരുന്നു. അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച 2 മുതൽ 6 വരെ വരുന്ന മുകളിലാണ് ഇത്തവണയും പണപ്പെരുപ്പം ഉള്ളത്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കണക്ക് പ്രകാരം ഭക്ഷ്യവിലപ്പെരുപ്പം ജൂലൈയിലെ 6.75 ശതമാനത്തിൽ നിന്ന് 2022 ഓഗസ്റ്റിൽ 7.62 ശതമാനമായി ഉയർന്നു. ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യ ഗോതമ്പ് മാവ് കയറ്റുമതി നിയന്ത്രിച്ചിട്ടും ഓഗസ്റ്റിൽ പണപ്പെരുപ്പം 7 ശതമാനത്തിലെത്തി എന്നതാണ് മറ്റൊരു പ്രധാന കാര്യം.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നേരിടാൻ വരും മാസങ്ങളിൽ കൂടുതൽ പലിശനിരക്ക് ഉയർത്താൻ റിസർവ് ബാങ്ക് നിർബന്ധിതരായേക്കും. ഇത് വീണ്ടും സാധാരണ ജനങ്ങളുടെ നടുവൊടിക്കും. ഇപ്പോൾ തന്നെ ഉയർന്ന പലിശ നിരക്കാണ് എല്ലാ ബാങ്കുകളും വായ്പകൾക്ക് മുകളിൽ ഈടാക്കുന്നത്. അതേസമയം, വ്യാവസായിക ഉൽപ്പാദന സൂചിക കണക്കാക്കിയ വ്യാവസായിക വളർച്ച ജൂണിലെ 2.4 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 12.3 ശതമാനമായി ഇടിഞ്ഞു.

കഴിഞ്ഞ എംപിസി മീറ്റിങ്ങിൽ ആർബിഐ നിരക്കുകൾ 50 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. സെപ്തംബർ 30നാണ് ആർബിഐയുടെ അടുത്ത നയ തീരുമാനം.നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ റീട്ടെയിൽ പണപ്പെരുപ്പം 7 ശതമാനത്തിന് മുകളിലാണ്.

അതേസമയം, റീട്ടെയിൽ പണപ്പെരുപ്പ കണക്കുകൾ പുറത്തു വരുന്നതിന് മുന്നോടിയായി ഇന്ത്യൻ ഗവൺമെന്റ് ബോണ്ട് ആദായം ഇന്ന് നേരിയ തോതിൽ ഉയർന്നു. മുൻ സെഷനിലെ 7.1699 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ബോണ്ട് വരുമാനം 7.1811 ശതമാനം ആയി ഉയർന്നു.

Top