ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമൻ; ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് തായ്‌വാൻ

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് തായ്‌വാനും ഹോങ്കോങ്ങും. തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ് ആക്രമണത്തില്‍ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തില്‍ ചൈനയുടെ കമാന്‍ഡിങ് ഓഫിസര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് വിവരം. ഇതിനു പിന്നാലെയാണ് തായ്‌വാനിലെയും ഹോങ്കോങ്ങിലെയും സമൂഹമാധ്യമങ്ങളില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞത്.

ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയില്‍ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രമാണ് വൈറലാകുന്നത്. ‘ഞങ്ങള്‍ കീഴടക്കും, ഞങ്ങള്‍ കൊല്ലും’ എന്ന കുറിപ്പോടെ പ്രത്യക്ഷപ്പെട്ട ചിത്രം പ്രമുഖ മാധ്യമമായ തായ്‌വാന്‍ ന്യൂസ് ‘ഫോട്ടോ ഓഫ് ദ് ഡേ’ ആക്കി. ഇതോടെ ഇന്ത്യയില്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളിലും ‘വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്‍’ തന്നെയായിരുന്നു. ബ്രിട്ടിഷ് ഭരണകാലത്ത് ഹോങ്കോങ് മിലിട്ടറി പൊലീസിന് ഇന്ത്യ നല്‍കിയ സേവനങ്ങളും 1941ലെ ‘ബാറ്റില്‍ ഓഫ് ഹോങ്കോങ്ങി’ല്‍ ജപ്പാനെതിരെയുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധത്തെയും ലിക്ജിയില്‍ ചിലര്‍ സ്മരിച്ചു.

കൂടാത, ‘പാല്‍ ചായ സഖ്യം’ (മില്‍ക്ക് ടീ അലയന്‍സ്) സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും വൈറലായി. ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ഐക്യദാര്‍ഢ്യം സൂചിപ്പിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന അനൗപചാരിക പദമാണ് ‘പാല്‍ ചായ സംഖ്യം’. പാല്‍ ചായ കുടിക്കുന്നത് വളരെ സാധാരണമായ ഇന്ത്യ, തായ്‌വാന്‍, ഹോങ്കോങ് എന്നിവടങ്ങളില്‍ ഉയരുന്ന ചൈന വിരുദ്ധ വികാരത്തെയും അതു സൂചിപ്പിക്കുന്നു. ചൈനയില്‍ കട്ടന്‍ ചായക്കാണ് കൂടുതല്‍ പ്രചാരം.

അതേസമയം, തായ്‌വാനും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കെയാണ് ഇന്ത്യയ്ക്ക് പിന്തുണയുമായി തായ്‌വാന്‍ എത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു തവണയാണ് തായ്‌വാന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ ചൈനീസ് യുദ്ധവിമാനങ്ങള്‍ ചീറിപ്പാഞ്ഞത്. തായ്‌വാനും ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നില്‍ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1949 ഒക്ടോബര്‍ 1നാണ് ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നത്. വിപ്ലവം ജയിച്ച മാവോ സെ ദുങ് ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തായ്‌വാന്‍ ദ്വീപിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.

തായ്‌വാനാണ് യഥാര്‍ത്ഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങള്‍ ഇത് അംഗീകരിച്ചുകൊടുക്കുകയും ചെയ്തു. ‘റിപ്പബ്ലിക് ഓഫ് ചൈന’ എന്നാണ് തായ്‌വാന്‍ ഇപ്പോഴും ഔദ്യോഗികമായി അറിയപ്പെടുന്നത്. എന്നാല്‍ തായ്‌വാന്‍ തങ്ങളുടെ അധീനതയില്‍ ആണെന്നാണ് ചൈനയുടെ വാദം. തായ്‌വാനെ ‘ചൈനീസ് തായ്‌പെയ്’ എന്നി സംബോധന ചെയ്യണമെന്ന് ചൈന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

തായ്‌വാനും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനിച്ചെന്നും തായ്‌വാന്‍ ഒരു സ്വതന്ത്ര രാജ്യമാണെന്നും ചൈന ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കണമെന്നും ഈ വര്‍ഷമാദ്യം തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ വ്യക്തമാക്കിയിരുന്നു. മേയില്‍ തിരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാങ് ഇങ് വെന്നിന്റെ സത്യപ്രതിജ്ഞ ചടങ്ങളില്‍ രണ്ടു ബിജെപി എംപിമാര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തിരുന്നു. കോവിഡ് പ്രതിരോധത്തിനായി തായ്‌വാന്‍ ഇന്ത്യയിലേക്ക് 10 ലക്ഷം മാസ്‌ക്കുകള്‍ കയറ്റി അയക്കുകയും ചെയ്തിരുന്നു.

അതേസമയം, ഹോങ്കോങ്ങില്‍ ഒരു വര്‍ഷത്തിലേറേയായി ജനാധിപത്യ പ്രക്ഷോഭം നടക്കുകയാണ്. കുറ്റാരോപിതരെ വിചാരണ ചെയ്യാന്‍ ചൈനയ്ക്കു വിട്ടുകൊടുക്കുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 9നു തുടങ്ങിയ സമരം പിന്നീട് ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭമായി വളരുകയായിരുന്നു. ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഉണ്ടെങ്കിലും ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമായി തുടരുകയാണ്.

Top