ചരിത്രം കുറിച്ച് പി.വി.സിന്ധു; ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം

ടോക്യോ: വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. ഒളിമ്പിക്‌സ് വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-13, 21-15

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാം മെഡലും ആദ്യ വെങ്കലവുമാണിത്. നേരത്തേ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ സ്വന്തമാക്കിയത്.

സൈനാ നേവാളിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മിന്റണില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 2016 റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി താരം വെള്ളി നേടിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന അപൂര്‍വമായ റെക്കോഡും സിന്ധു സ്വന്തമാക്കി.

ടൂര്‍ണമെന്റിലെ എട്ടാം സീഡായ ജിയാവോയ്‌ക്കേതിരേ ആറാം സീഡായ സിന്ധുവിന് ആദ്യ ഗെയിമില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. 4-0 എന്ന സ്‌കോറിന് ആദ്യം തന്നെ ഇന്ത്യന്‍ താരം ലീഡെടുത്തു. എന്നാല്‍ പതിയേ ജിയാവോ മത്സരത്തിലേക്ക് തിരിച്ചുവന്നു. സ്‌കോര്‍ 5-5 എന്ന നിലയിലേക്ക് എത്തിച്ചു. പക്ഷേ സിന്ധു അവസരത്തിനൊത്തുയര്‍ന്നതോടെ ചൈനീസ് താരത്തിന് പിഴവുകള്‍ സംഭവിച്ചു.

ഡ്രിങ്ക്‌സ് ബ്രേക്കിന് പിരിഞ്ഞ സമയത്ത് സിന്ധു 11-8 എന്ന സ്‌കോറിന് ലീഡെടുത്തു. ആ ലീഡ് 14-8 ആക്കി ഉയര്‍ത്താനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. പിന്നീട് സിന്ധുവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആദ്യ ഗെയിം താരം അനായാസം 21-13 എന്ന സ്‌കോറിന് സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സ്ഥിതി മറിച്ചായിരുന്നില്ല. ആദ്യം തന്നെ സിന്ധു 5-2 എന്ന സ്‌കോറിന് ലീഡെടുത്തു. ജിയാവോ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ ലീഡ് നിലനിര്‍ത്താന്‍ സിന്ധു പരിശ്രമിച്ചു. രണ്ടാം ഗെയിമിലും 11-8 എന്ന സ്‌കോറിന്റെ ലീഡായിരുന്നു ഡ്രിങ്ക്‌സ് ബ്രേക്കിന് പിരിയുമ്പോള്‍ സിന്ധു സ്വന്തമാക്കിയത്.

പക്ഷേ ജിയാവോ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ രണ്ടാം ഗെയിമില്‍ സ്‌കോര്‍ 11-11 എന്ന നിലയിലെത്തി. ആവേശം മുറുകയതോടെ സിന്ധു ഉണര്‍ന്നുകളിക്കാന്‍ ആരംഭിച്ചു. 15-11 എന്ന സ്‌കോറിന് ഇന്ത്യന്‍ താരം ലീഡെടുക്കുകയും ചെയ്തു. വൈകാതെ രണ്ടാം ഗെയിം 21-15 എന്ന സ്‌കോറിന് സ്വന്തമാക്കി സിന്ധു ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ സമ്മാനിച്ചു.

ടൂര്‍ണമെന്റിലുടനീളം വിജയിച്ച മത്സരങ്ങളിലെല്ലാം സിന്ധു ഒറ്റ സെറ്റുപോലും വിട്ടുനല്‍കിയിട്ടില്ല എന്ന പ്രത്യേകതയുണ്ട്. അത് വെങ്കലമെഡലിനായുള്ള മത്സരത്തിലും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചു.

 

Top