മെയ് പകുതിയോടെ ഇന്ത്യയില്‍ പുതിയ കൊറോണ കേസുകള്‍ ഉ​ണ്ടാ​വി​ല്ല: പഠന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മെയ് പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് പഠന റിപ്പോര്‍ട്ട്. നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്‌മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് ഇതിനെ സംബന്ധിച്ച പഠനം അവതരിപ്പിച്ചത്.

ഇന്ത്യയില്‍ കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യം തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ അവസാനിക്കുമെന്നാണ് പഠനം പറയുന്നത്.

അതേസമയം, രോഗവ്യാപ്തിയുടെ വേഗം കുറയ്ക്കാന്‍ ലോക്ക്ഡൗണിനു കഴിഞ്ഞിട്ടുണ്ട്. രോഗം ഇരട്ടിയാകുന്ന സമയവും വര്‍ധിച്ചു. കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും. ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍ വരെ എത്താം. ഇത് മെയ് 12 ന് അകം 1,000 കേസുകളിലേക്കും മെയ് 16 ഓടെ പൂജ്യമായും കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ ശനിയാഴ്ചയ്ക്കും മെയ് ആദ്യ രണ്ടാഴ്ചയ്ക്കുമിടയില്‍ 35,000 ല്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവില്ലെന്നാണ് പ്രവചനം.

അതേസമയം, ഈ പഠനം ശരിയാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗം കുറയുന്നത് സംബന്ധിച്ച് ഒരു തെളിവും ഇപ്പോഴില്ലെന്നും രോഗം വളരെക്കാലം നീണ്ടുനില്‍ക്കുമെന്ന ധാരണയില്‍ വെന്റിലേറ്ററുകള്‍, കിടക്കകള്‍, ഐസിയു തുടങ്ങിയ കാര്യങ്ങള്‍ ആസുത്രണം ചെയ്തുവരികയാണെന്നും വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

Top