ഡല്‍ഹി : ലോക മലേറിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ മലേറിയ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം കൂടുതലെന്ന് കണ്ടെത്തല്‍.
എന്നാല്‍ വെറും 8 ശതമാനം കേസുകള്‍ മാത്രമാണ് ഇന്ത്യയിലെ മലേറിയ സുരക്ഷാ സംവിധാനം കണ്ടെത്തിയിരിക്കുന്നത്.
2017 ലെ ലോക മലേറിയ റിപ്പോര്‍ട്ട് പറയുന്നത്, 55 രാജ്യങ്ങളിലാണ് മലേറിയ ബാധിതരെ കണ്ടെത്തിയിരിക്കുന്നതെന്നും, ഏറ്റവും കൂടുതല്‍ രോഗ നിരീക്ഷണ സംവിധാനത്തിലൂടെ രോഗം കണ്ടെത്തിയിരിക്കുന്നത് വെനിസ്വേലയിലെ ബൊളീവിയന്‍ റിപ്പബ്ലിക്കിലുമാണെന്നുമാണ് (84 ശതമാനം).
ലോകത്തില്‍ തന്നെ ഏറ്റവും കുറവ് മലേറിയ സുരക്ഷിതത്വ സംവിധാനമുള്ളത് ഇന്ത്യയിലും, നൈജീരിയയിലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ തന്നെ കൂടുതല്‍ മലേറിയ ബാധിതര്‍ ഉള്ളത് ഇന്ത്യയിലെന്ന് പറയാന്‍ സാധിക്കും.
ആഗോള തലത്തിലെ തന്നെ കണക്കുകള്‍ പ്രകാരം 58 ശതമാനം ആളുകളാണ് ഇന്ത്യയില്‍ മലേറിയ ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.
നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം സെപ്റ്റംബര്‍ 2017 വരെ 673474 മലേറിയ കേസുകളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.
ഇതില്‍ പശ്ചിമ ബംഗാള്‍, ഒഡീഷ്യ സഹിതം 8 ജില്ലകളിലായി 84 പേര്‍ മരണപ്പെട്ടതായും കണ്ടെത്തി.
ഇന്ത്യയില്‍ 80 ലക്ഷം മലേറിയ കേസുകള്‍ പ്രതിവര്‍ഷം സംഭവിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി.
ജീവനു തന്നെ ഭീക്ഷണിയുയര്‍ത്തുന്ന മലേറിയ രോഗം പരത്തുന്നത് അനാഫെലസ് കൊതുകുകളാണ്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.
രോഗത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ 2014 നും 2016 നും ഇടക്ക് 15.5 മില്യണ്‍ കൊതുകു വലകള്‍ രാജ്യത്താകമാനമായി വിതരണം ചെയ്യുകയും, കൊതുകിനെ നശിപ്പിക്കുന്നതിനായി കീടനാശിനികള്‍ തളിക്കുകയും ചെയ്തിരുന്നു.
2020 ഓടെ 20 മുതല്‍ 40 ശതമാനം വരെ മലേറിയ തടയുവാനുള്ള ശ്രമത്തിലാണ് ഡബ്ല്യൂ എച്ച് ഒ.