ഇന്ത്യയിലെ ഏറ്റവും നീളമേറിയ കേബിള്‍ പാലം; സുദര്‍ശന്‍ സേതു പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗര്‍ : ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ പാലം ഗുജറാത്തില്‍. സുദര്‍ശന്‍ സേതു പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തിന് ഒഖ മെയിന്‍ലാന്‍ഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതോടെ ദ്വാരകയില്‍ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്ക് ഗതാഗതം എളുപ്പമാകും. പാലത്തിന്റെ ഉദ്ഘാടനം കൂടാതെ ദ്വാരകയില്‍ 4150 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.

980 കോടി രൂപ മുതല്‍മുടക്കില്‍ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ പാലമെന്ന ബഹുമതി സുദര്‍ശന്‍ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്‌നേച്ചര്‍ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു

2017-ലായിരുന്നു പാലം നിര്‍മ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. നേരത്തെ ബോട്ട് മാര്‍ഗം സഞ്ചരിച്ചാണ് തീര്‍ത്ഥാടകര്‍ ബെയ്റ്റ് ദ്വാരകയിലേക്ക് എത്തിയിരുന്നത്. സുദര്‍ശന്‍ പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഭക്തര്‍ക്ക് വളരെ എളുപ്പത്തില്‍ എത്താനാകും. ദ്വാരകയെ പ്രധാനപ്പെട്ട തീര്‍ത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനും സുദര്‍ശന്‍ പാലം വഴി സാധിക്കും.

Top