എതിരാളി ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്ന് ആദ്യ ലോകകപ്പ് സന്നാഹമത്സരം

ന്ത്യക്ക് ഇന്ന് ആദ്യ ലോകകപ്പ് സന്നാഹമത്സരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗുവാഹത്തിയില്‍ തുടങ്ങുന്ന കളിയില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടാണ് എതിരാളി. ഏഷ്യാകപ്പ് കിരീട നേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും ജയിച്ച് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സ്വന്തം നാട്ടിലെ ലോകകപ്പിനിറങ്ങുന്നത്. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ട് ഒക്ടോബര്‍ അഞ്ചിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും.

കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇംഗ്ലണ്ടിന്റെ കരുത്ത് ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍‌സ്റ്റോ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാരാണ്. രാജ്‌കോട്ടില്‍ ഓസ്‌ട്രേലിക്കെതിരെ അവസാന ഏകദിനം കളിച്ചശേഷം കഴിഞ്ഞ ദിവസമാണ ഇന്ത്യന്‍ ടീം ഗുവാഹത്തിയിലെത്തിയത്. ഇന്നലെ പരിശീലന സെഷന്‍ നിര്‍ബന്ധമയാരുന്നില്ലെങ്കിലും ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി.

ലണ്ടനില്‍ നിന്ന് ദുബായ് വഴി മുംബൈയിലെത്തിയ ഇംഗ്ലണ്ട് ടീം അവിടെ നിന്നാണ് ഗുവാഹത്തിയിലെത്തിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പ്രകടനം അത്ര ആശാവഹമല്ല. 2019ലെ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ലീഗ് റൗണ്ടില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഒരേയൊരു ടീം ഇംഗ്ലണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇരു ടീമും ഏറ്റു മുട്ടിയപ്പോഴാകട്ടെ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞത്.

അക്‌സര്‍ പട്ടേലിന് പകരം ടീമിലെത്തിയ ആര്‍ അശ്വിന്റെ ബൗളിംഗും ഷാര്‍ദ്ദുല്‍ താക്കൂറിന്റെ ബാറ്റിംഗുമായിരിക്കും ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് പ്രധാനം. പ്ലേയിംഗ് ഇലവനില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഉള്‍പ്പെടെ നാലു പേസര്‍മാര്‍ വേണോ മൂന്ന് സ്പിന്നര്‍മാര്‍ വേണോ എന്ന ചോദ്യത്തിനും ഇന്ത്യ ഉത്തരം കണ്ടെത്തണം. ഹാര്‍ദ്ദിക് ഉള്‍പ്പെടെ മൂന്ന് പേസര്‍മാരെ കളിക്കുന്നുള്ളുവെങ്കില്‍ അശ്വിന്‍ പ്ലേയിംഗ് ഇലവനിലെത്തും. രവീന്ദ്ര ജഡേജും കുല്‍ദീപ് യാദവും മാത്രമാണ് സ്പിന്നര്‍മാരെങ്കില്‍ ഷാര്‍ദ്ദുലാകും എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുക.

Top