സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ അന്തരിച്ചു

ധരംശാല: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ച ശ്യാം സരണ്‍ നേഗി(106) അന്തരിച്ചു. ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശ്യാം സരണ്‍ നേഗിയുടെ വിയോഗം.

നവംബര്‍ രണ്ടിന് പോസ്റ്റല്‍ ബാലറ്റിലൂടെയാണ് നേഗി ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്ന സമയവും ശ്യാം സരണ്‍ നേഗിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മുപ്പത്തി നാലാമത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചതിന് ശേഷമാണ് നേഗി വിടവാങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അംബാസിഡറായിരുന്നു നേഗി.

ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാവും സംസ്‌കാര ചടങ്ങുകള്‍. 1917 ജൂലൈ ഒന്നിനാണ് നേഗിയുടെ ജനനം. സ്‌കൂള്‍ അധ്യാപകനായിരുന്നു. 1951ല്‍ ഇന്ത്യ ആദ്യ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ നേഗിയാണ് രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്, ഒക്ടോബര്‍ 25ന്.

രാജ്യത്തെ മറ്റ് ഭാഗങ്ങള്‍ 1952 ഫെബ്രുവരിയില്‍ പോളിങ് ബൂത്തിലേക്ക് പോയപ്പോള്‍ ഹിമാചല്‍പ്രദേശില്‍ കാലാവസ്ഥാ പ്രശ്‌നങ്ങളെ തുടര്‍ന്ന് നേരത്തെയാക്കുകയായിരുന്നു.മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കല്‍പയില്‍ നേരത്തെ പോളിങ് നടത്തി. പോളിങ് ബൂത്തില്‍ അധ്യാപകനായി ഉണ്ടായിരുന്ന നേഗി ആദ്യം വോട്ട് ചെയ്യുകയായിരുന്നു.

Top