ഇന്ത്യയിലെ ആദ്യ ഡെല്‍റ്റ പ്ലസ് മരണം മധ്യപ്രദേശില്‍

ന്യൂഡല്‍ഹി: ഡെല്‍റ്റാ പ്ലസ് വകഭേദം ബാധിച്ച് മധ്യപ്രദേശില്‍ ഒരു സ്ത്രീ മരിച്ചു. ഇത് ആദ്യമായാണ് ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ വകഭേദം പിടിപെട്ട് ഒരാള്‍ മരിക്കുന്നത്. മദ്ധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയായ സ്ത്രീയാണ് മരണമടഞ്ഞത്. മധ്യപ്രദേശില്‍ ഇതുവരെ അഞ്ച് പേര്‍ക്ക് ഡെല്‍റ്റാ വകഭേദം പിടിപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ ഭോപാലില്‍ നിന്നും മറ്റ് രണ്ട് പേര്‍ ഉജ്ജയിനി സ്വദേശികളുമാണ്. രോഗം ബാധിച്ച മറ്റ് നാലു പേരും സുഖം പ്രാപിച്ചതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

കഴിഞ്ഞ മേയ് 23നാണ് ഉജ്ജയിനി സ്വദേശി മരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അവരുടെ സാംപിളുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് അവര്‍ക്ക് പിടിപ്പെട്ടത് ഡെല്‍റ്റാ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. മരണമടഞ്ഞ സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നുമാണ് അവര്‍ക്ക് കൊവിഡ് ബാധ പകരുന്നത്. ഭര്‍ത്താവ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നുവെങ്കിലും ഭാര്യ ഇതുവരെ വാക്‌സിനൊന്നും സ്വീകരിച്ചിരുന്നില്ല.

 

 

Top