ന്യൂഡല്‍ഹി : ഇന്ത്യൻ നാവിക സേനയ്ക്ക് കൂടുതൽ ശക്തി പകരാൻ അടുത്തിടെ നീറ്റിലിറക്കിയ അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. ഈ മാസം ആദ്യമാണ് സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ ഇന്ത്യന്‍ മുങ്ങിക്കപ്പലായ ഐ.എന്‍.എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചത്.
ലോകത്തിലെ ഏറ്റവും അത്യാധുനികമായ അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനരീതികള്‍ വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് നാവിക സേന പുറത്തിറക്കിയിരിക്കുന്നത്. മുംബൈയിലെ മസഗോണ്‍ ഡോക് ലിമിറ്റഡ് നിര്‍മിച്ച അന്തര്‍വാഹിനിയുടെ നിര്‍മാണ ഘട്ടങ്ങള്‍ മുതലുള്ള ദൃശ്യങ്ങളും അന്തര്‍വാഹിനിയുടെ ഉള്ളിലെ പ്രവര്‍ത്തങ്ങളുമെല്ലാം വീഡിയോയിലുണ്ട്.
ഐഎന്‍എസ് കല്‍വാരിയിലെ ഓഫീസര്‍മാരും ജീവനക്കാരും തമ്മിലുള്ള ആശയവിനിമയവും ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിനെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്നതുമെല്ലാം വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ശത്രുക്കൾക്ക് തിരിച്ചറിയാൻ കഴിയാതെ കടലിനടിയിൽ ആക്രമണം നടത്താന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാണ് ഐഎന്‍എസ് കല്‍വാരി. ഡീസല്‍ ഇലക്ട്രിക് എഞ്ചിന്‍ കരുത്തുപകരുന്ന ഐഎന്‍എസ് കല്‍വാരി മുംബൈയിലെ മസഗോണ്‍ ഡോക്കിലാണ് നിര്‍മ്മിച്ചത്. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ആറ് സ്‌കോര്‍പീന്‍ ക്ലാസിലെ ആദ്യ മുങ്ങിക്കപ്പലാണിത്.
സേനയ്ക്കായി അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കല്‍വാരിയുടെ നിര്‍മ്മാണം. 67.5 മീറ്റര്‍ വീതിയും 12.3 മീറ്റര്‍ നീളവുമാണ് കല്‍വാരിക്കുള്ളത്.
ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളും,കൃത്യമായ ലക്ഷ്യം കണ്ടെത്തി ആക്രമിക്കാന്‍ ഉതകും വിധത്തിലുള്ള സബ്റ്റിക്‌സ് ആയുധ സംവിധാനവും കല്‍വാരിയുടെ പ്രത്യേകതകളാണ്.ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് പെരിസ്‌കോപ്പിക്ക് സംവിധാനങ്ങളും കല്‍വാരിയിലുണ്ട്.
ഇന്ത്യക്ക് നിലവിൽ ഇന്ത്യയ്ക്ക് 15 അന്തര്‍വാഹിനികളാണ് ഉള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ അന്തര്‍വാഹിനി ഇന്ത്യ സ്വന്തമാക്കിയത്.