സമുദ്ര നിയമം ലംഘിച്ചു; ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും

വാഷിങ്ടണ്‍; സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന പേരിലാണ് ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. ശനിയാഴ്ചയാണ് സൗദി തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് പിടിച്ചെടുത്തെന്ന് ഇറാന്‍ വ്യക്തമാക്കിയത്.

കപ്പലിലെ 23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. കപ്പല്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബള്‍ക്ക് അറിയിച്ചു.

അജ്ഞാത ബോട്ടുകളും ഒരു ഹെലികോപ്റ്ററും കപ്പലിനു സമീപത്തെത്തിയ ശേഷമാണ് കപ്പല്‍ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഉടമകള്‍ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണു കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. യുകെ, സ്വീഡന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വരികയാണെന്നും അവര്‍ വ്യക്തമാക്കി.

രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടന്‍ പ്രതികരിച്ചു. മേഖലയില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അവര്‍ വ്യക്തമാക്കി.

ഇറാനെക്കുറിച്ച് താന്‍ പറഞ്ഞതെല്ലാം ശരിയാണെന്നു തെളിയിക്കുന്നതാണു പുതിയ നടപടികളെന്നു യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രതികരിച്ചിരുന്നു.

ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ മുമ്പ് പിടികൂടിയിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിരിക്കുന്നത്.

Top