60 ശതമാനം ഇന്ത്യക്കാരെയും കൊറോണ ബാധിക്കുമെന്ന് . . .

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ തുടങ്ങി 182 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് ഇപ്പോള്‍ മനുഷ്യരാശിക്ക് തന്നെ വെല്ലവിളി ഉയര്‍ത്തിയിരിക്കുകയാണ്. ആദ്യം ചൈനയിലാണ് കൊറോണ സംഹാര താണ്ഡവ മാടിയിരുന്നതെങ്കില്‍ ഇപ്പോള്‍ ചൈനയേയും കടത്തിവെട്ടി ഇറ്റലിയെ കാര്‍ന്ന് തിന്ന് കൊണ്ടിരിക്കുകയാണ് ഈ കൊലയാളി വൈറസ്.

ഇന്ത്യയേയും വൈറസ് കടന്നാക്രമിച്ചിരിക്കുകയാണ്. ഇതുവരെ 271 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി,കര്‍ണാടക,മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി അഞ്ച് മരണവും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.

ഇപ്പോഴിതാ ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രശസ്ത എപ്പിഡമിയോളജിസ്റ്റും സാമ്പത്തിക വിദഗ്ധനുമായ രമണന്‍ ലക്ഷ്മിനാരായണനാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഇന്ത്യന്‍ ജനതയുടെ 60 ശതമാനത്തിന് വൈറസ് ബാധയുണ്ടായേക്കാമെന്നാണ് കരുതുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

അമേരിക്കന്‍ ജനതയുടെ 20-60 ശതമാനത്തെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആ നിലയ്ക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ വളരെ മോശമായിരിക്കുമെന്നാണ് രമണന്‍ ലക്ഷ്മിനാരായണന്‍ പറയുന്നത്.

ഇന്ത്യയിലെ 70-80 കോടി ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായേക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ആശ്വാസകരമായ കാര്യം, ഇതില്‍ ബഹുഭൂരിപക്ഷത്തിനും ചെറിയരീതിയില്‍ മാത്രമായിരിക്കും വൈറസ് ബാധയുടെ പ്രത്യാഘാതം ഉണ്ടാവുക എന്നതാണെന്നും അദ്ദേഹം പറയുന്നു. വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഗുരുതര
രോഗത്തിന് അടിപ്പെടുകയുള്ളൂ. അതില്‍ത്തന്നെ ചെറിയൊരു ശതമാനം മരണങ്ങളേ ഉണ്ടാകൂ എന്നും രമണന്‍ ലക്ഷ്മിനാരായണന്‍ വ്യക്തമാക്കുന്നു.

12 പേര്‍ക്ക് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ വൈകിയതായി ബ്രിട്ടണ്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ അവിടെ തിരിച്ചറിയപ്പെടാത്ത 1500 കൊറോണ കേസുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം ഇതിന് സമാനമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഇവിടെ ഇപ്പോള്‍ തിരിച്ചറിയപ്പെടാത്ത 10,000ല്‍ അധികം കൊറോണ ബാധിതര്‍ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്ത്യ ഇപ്പോഴും സ്റ്റേജ് -2ല്‍ ആണെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിലപാട് രമണന്‍ ലക്ഷ്മിനാരായണന്‍ തള്ളിക്കളയുന്നു. മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെയും ഗവേഷകരുടെ വിലയിരുത്തലിന്റെയും വെളിച്ചത്തില്‍ ഇന്ത്യ രണ്ടോ മൂന്ന് ആഴ്ചകള്‍ക്കു മുന്‍പുതന്നെ സ്റ്റേജ്-3ല്‍ പ്രവേശിച്ചതായി കരുതാമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും പൂട്ടുന്നത് അടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലയ്ക്ക് ഇതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നു കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഒരു സാഹചര്യത്തില്‍ രോഗപരിശോധനയ്ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ അടിയന്തിരമായി ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പ്രതിദിനം പതിനായിരം സാമ്പികളുകള്‍ പരിശോധിക്കാനുള്ള സൗകര്യമാണ് രാജ്യത്ത് വേണ്ടത്. എന്നാല്‍ ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകളുടെ എണ്ണം വെറും 11,500 മാത്രമാണ്. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ നിരക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടാതെ രോഗം നിയന്ത്രണാധീതമായി പടരുന്ന ഈ സാഹചര്യത്തില്‍ രാജ്യത്ത് തീവ്രപരിചരണ സംവിധാനം വളരെയേറെ ഉണ്ടാവേണ്ടിയിരിക്കുന്നു. ഐസിയു ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍ എന്നിവ അടിയന്തിരമായി ഇറക്കുമതി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top