ഇന്ത്യന്‍ കൊവിഡ് വകഭേദത്തെ കണ്ടെത്തി; വാക്‌സിന്‍ രൂപീകരണത്തിന് വഴിത്തിരിവ്

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞരാണ് ഇന്ത്യയിലെ പ്രബല വകഭേദത്തെ കണ്ടെത്തിയത്. ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 വൈറസ് സാംപിളില്‍ 41 ശതമാനത്തിലുമുള്ളത് ഐ/എ3ഐ എന്ന ഈ ഗണമാണ്.

ജനിതകമാറ്റം താരതമ്യേന മെല്ലെയെന്നതാണ് ഈ വകഭേദത്തിന്റെ ഇപ്പോള്‍ വ്യക്തമായിട്ടുള്ള സവിശേഷത. യൂറോപ്യന്‍ വകഭേദമായ എ2എയ്ക്കു ശരാശരി 7 ദിവസത്തിലൊരിക്കലാണു ജനിതക മാറ്റമെങ്കില്‍ ഐ/എ3ഐയ്ക്ക് 10 ദിവസത്തിലൊരിക്കല്‍ മാത്രമാണ് ജനിതക മാറ്റം. ഈ കണ്ടെത്തല്‍ വാക്‌സിന്‍ ഗവേഷണത്തില്‍ ഇന്ത്യയ്ക്കു സഹായകരമാകും.

ഇന്ത്യയില്‍ 60 ശതമാനത്തോളം പേരിലും കണ്ടെത്തിയത് എ2എ ആണ്. എന്നാല്‍ ഐ/എ3ഐ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ഇന്ത്യയിലായതിനാലാണ് ഇതിനെ ഇന്ത്യന്‍ വകഭേദമായി കരുതുന്നത്. പേരിലെ ‘ഐ’ ഇന്ത്യയെ സൂചിപ്പിക്കുന്നു. തെലങ്കാനയില്‍ മാര്‍ച്ച് 16നു വിദേശിയില്‍ നിന്നു ശേഖരിച്ച സാംപിളിലാണ് ഇത് ഇന്ത്യയില്‍ ആദ്യം കണ്ടെത്തിയത്.

തെലങ്കാനയിലും തമിഴ്‌നാട്ടിലും 80% രോഗികളിലും ഡല്‍ഹിയില്‍ 55% പേരിലും ഈ വൈറസാണു കണ്ടെത്തിയത്. മഹാരാഷ്ട്രയിലും വ്യാപകമാണ് ഈ വൈറസ്. കേരളസാംപിളുകളുടെ ജനിതകഘടനാ ശ്രേണീകരണത്തിന് അനുമതിയായിട്ടില്ല. സിഎസ്‌ഐആറിനു കീഴില്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റിവ് ബയോളജി, ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലര്‍ ബയോളജി എന്നിവിടങ്ങളിലെ 11 ശാസ്ത്രജ്ഞരുടേതാണു കണ്ടെത്തല്‍.

Top