ഇന്ത്യന്‍ വനിതകള്‍ ഏഷ്യാ കപ്പ് ഫൈനലില്‍

സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ തായ്‌ലന്‍ഡിനെ 74 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ആദ്യ സെമിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റിന് 74 റണ്‍സെടുക്കാനേയായുള്ളൂ. മൂന്ന് വിക്കറ്റുമായി ദീപ്‌തി ശര്‍മ്മയും രണ്ട് പേരെ പുറത്താക്കി രാജേശ്വരി ഗെയ്‌ക്‌വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്‌നേഹ് റാണയും ഷെഫാലി വര്‍മ്മയുമാണ് തായ്‌ലന്‍ഡിനെ തോല്‍പിച്ചത്.

മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ക്കൂടി തായ്‌ലന്‍ഡിന് കനത്ത പ്രഹരം തുടക്കത്തിലെ ഏല്‍പിക്കുകയായിരുന്നു ദീപ്‌തി ശര്‍മ്മ. കഴിഞ്ഞ മത്സരത്തിലെ തനിയാവര്‍ത്തനം പോലെ ദീപ്‌തിയുടെ പന്തുകള്‍ തായ്‌ലന്‍ഡ് മുന്‍നിരയെ വരിഞ്ഞുമുറുക്കി. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് പിഴുതെറിയല്‍ തുടങ്ങിയ ദീപ്‌തി 6.1 ഓവറില്‍ 18-3 എന്ന ദുരന്തത്തിലേക്ക് തായ്‌ലന്‍‌ഡിനെ തള്ളിവിട്ടു. നാല് ഓവര്‍ പന്തെറിഞ്ഞ ദീപ്‌തി ശര്‍മ്മ ഒരു മെയ്‌ഡനടക്കം വെറും 7 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കി. പിന്നാലെ രാജേശ്വരി ഗെയ്‌ക്‌വാദും പന്തുകൊണ്ട് മായാജാലം കാട്ടി.

നന്നപാത് കൊഞ്ചാരോന്‍കൈ(10 പന്തില്‍ 5), നത്താകന്‍ ചന്ദാം(14 പന്തില്‍ 4), സോര്‍നരിന്‍ ടിപ്പോ(10 പന്തില്‍ 5), ചനിന്ദ സത്തിരുവാങ്(7 പന്തില്‍ 1), നത്തായ ബൂച്ചതം(29 പന്തില്‍ 21), റോസ്‌നന്‍ കൊനാ(4 പന്തില്‍ 5), നരൂമല്‍ ചവായ്(41 പന്തില്‍ 21), ഫന്നിതാ മായ(1 പന്തില്‍ 0), ഒന്നിച്ച കമചോംഫൂ(4 പന്തില്‍ 2) എന്നിങ്ങനെയായിരുന്നു തായ്‌ലന്‍ഡ് വനിതകളുടെ സ്‌കോറുകള്‍. പുത്തവോങ്ങും തിപച്ചയും പുറത്താവാതെ നിന്നു. രാജേശ്വരി ഗെയ്‌ക്‌വാദിന് ഹാട്രിക് നേടാനുള്ള സുവര്‍ണാവസരം നഷ്‌ടമായത് മാത്രമാണ് ഏക നിരാശ.

Top