യുവതിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് ഏഴുവര്‍ഷം തടവ് ശിക്ഷ

ലണ്ടന്‍: ബലാത്സംഗ കേസില്‍ ഇന്ത്യക്കാരന് യുകെ കോടതി ഏഴുവര്‍ഷം തടവ് ശിക്ഷ വിധിച്ചു. അജയ് റാണ(35) ആണ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടത്.

2017 ഡിസംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കിയ അജയ് റാണ അല്‍പസമയം മുന്നോട്ടു പോയ ശേഷം കാര്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കാറില്‍ നിന്ന് രക്ഷപെട്ടോടിയ യുവതി അടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. ഉടനെ പോലീസില്‍ വിവരം അറിയിച്ചു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡിസംബര്‍ 12 ന് റാണ ഇന്ത്യയിലേക്ക് പോയതായി കണ്ടെത്തി. കാര്‍ പരിശോധിച്ച പോലീസ് ഇയാളുടെ ഇയര്‍ഫോണ്‍ കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ശ്രവങ്ങളും അജയുടെ ഇയര്‍ഫോണില്‍ നിന്നും ലഭിച്ച ഡിഎന്‍എയും ഒത്തുനോക്കിയ ശേഷമാണ് പ്രതി അജയ് തന്നെയാണെന്ന് കണ്ടെത്തിയത്.

ഇതോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യൂറോപ്യന്‍ യൂണിയന്റെ കീഴില്‍ വരുന്ന ഏത് രാജ്യത്തുവച്ചും അജയ് റാണയെ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് സ്പാനിഷില്‍ വെച്ചാണ് റാണ അറസ്റ്റിലാകുന്നത്. സ്പാനിഷ് പൊലീസ് നവംബറില്‍ യുകെ പൊലീസിന് അജയ് റാണയെ കൈമാറുകയായിരുന്നു.

Top