ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് അടുത്ത സീസണിലെ ഐപിഎല്ലില്‍ കളിക്കും

ദില്ലി: മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കും അവസാനം. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് അടുത്ത സീസണിലെ ഐപിഎല്ലില്‍ കളിക്കുമെന്ന് ഉറപ്പായി. ഡല്‍ഹി ക്യാപിറ്റല്‍സിനും ടീം ഇന്ത്യക്കും വലിയ ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു തന്നെയാണ് ക്യാപിറ്റല്‍സ് സ്‌ക്വാഡിലേക്ക് റിഷഭിന്റെ തിരിച്ചുവരവ്.

ബിസിസിഐ മെഡിക്കല്‍ വിഭാഗത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ പന്ത് വിക്കറ്റ് കീപ്പറാവുകയുള്ളൂ. ഇല്ലെങ്കില്‍ ബാറ്റിംഗിലും ഫീല്‍ഡിംഗിലും മാത്രമാവും പന്തിന്റെ ശ്രദ്ധ. ഇരുപത്തിയാറുകാരനായ പന്തിനെ ഇംപാക്ട് പ്ലെയര്‍ മാത്രമായി കളിപ്പിക്കുന്നതും ഡല്‍ഹിയുടെ പരിഗണനയിലുണ്ട്. ഐപിഎല്ലില്‍ ശാരീരികക്ഷമതയും കളി മികവും വീണ്ടെടുത്താല്‍ പന്ത് ഇന്ത്യന്‍ ടീമിലേക്കും തിരികെയെത്തും. ഐപിഎല്ലില്‍ 98 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും 15 അര്‍ധസെഞ്ചുറിയുമടക്കം പന്ത് 2835 റണ്‍സ് നേടിയിട്ടുണ്ട്. 33 ടെസ്റ്റില്‍ അഞ്ച് സെഞ്ചുറിയോടെ 2271 റണ്‍സും 30 ഏകദിനത്തില്‍ 865 റണ്‍സും 66 രാജ്യാന്തര ട്വന്റി 20യില്‍ 987 റണ്‍സുമാണ് പന്തിന്റെ സമ്പാദ്യം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന വാഹനാപകടമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ ജീവിതം മാറ്റിമറിച്ചത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ പന്ത് നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികിത്സയും പരിശീലനവും തുടരുന്ന പന്തിന് കഴിഞ്ഞ സീസണിലെ ഐപിഎല്‍ പൂര്‍ണമായും നഷ്ടമായി. ഈ സീസണിലും പന്തിന് ഐപിഎല്‍ നഷ്ടമാവുമോയെന്ന സംശയവും ശക്തമായിരുന്നു. ഈ സംശയങ്ങളും അവ്യക്തതകളുമെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്ത് വരുന്ന സീസണില്‍ കളിക്കുമെന്നും ടീമിനെ നയിക്കുമെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. ഫെബ്രുവരിയോടെ പന്ത് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.

Top