ലഡാക്കില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു

ന്യൂഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖയില്‍ അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു.

പാന്‍ഗോങ് തടാകത്തിന്റെ തീരത്തുള്ള ഇന്ത്യന്‍ അതിര്‍ത്തിയിലാണ് സംഭവം. പരസ്പരമുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തുമുള്ള സൈനികര്‍ക്കും പരിക്കേറ്റു.

ഇന്ന് രാവിലെയാണ് കടന്നുകയറ്റശ്രമങ്ങളുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട്, ഇരുവിഭാഗവും ബാനര്‍ ഡ്രില്‍ നടത്തി പഴയ സ്ഥാനത്തേക്ക് തിരികെ പോവുകയായിരുന്നു. മേഖലയില്‍ സൈന്യം കനത്ത ജാഗ്രതയിലാണ്.

രണ്ടു തവണയാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. രണ്ടു തവണയും ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിച്ചതിനാല്‍ ചൈനീസ് സൈന്യത്തിന് മേഖലയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. ഫിംഗര്‍4, ഫിംഗര്‍5 എന്നിവിടങ്ങളിലാണ് ചൈനയുടെ അതിക്രമം ഉണ്ടായത്.

ചൈനീസ് സൈന്യത്തിന്റെ വഴി മനുഷ്യമതില്‍ തീര്‍ത്ത് ഇന്ത്യന്‍ സൈന്യം തടഞ്ഞു. ഇതേതുടര്‍ന്ന് ചൈനീസ് സൈനികര്‍, ഇന്ത്യയുടെ സൈന്യത്തിന് നേരെ കല്ലേറ് നടത്തി. ഇന്ത്യയും അതേനാണയത്തില്‍ തിരിച്ചടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ദോക് ലായെ ചൊല്ലി ജൂണ്‍ 16ന് ആണ് ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം വീണ്ടും സജീവമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സൈനിക വിഭാഗവും അതിര്‍ത്തിയില്‍ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതിനിടെയാണ് ലഡാക്കിലും ചൈനീസ് അതിക്രമം ഉണ്ടായത്.

Top