അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു; സഹായം ചെയ്തയാൾ തന്നെ കൊലയാളി

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ പഞ്ചകുല സ്വദേശിയായ വിവേക് സൈനിയാണ് അമേരിക്കയിലെ ജോര്‍ജിയ സ്റ്റേറ്റിലുള്ള ലിത്തോണിയയിൽ കൊല്ലപ്പെട്ടത്. എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന വിവേക് സൈനി ഒരു കണ്‍വീനിയൻസ് സ്റ്റോറിൽ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു.

ജോലി സ്ഥലത്തിന് സമീപം അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ലഹരിക്കടിമയായ ആളാണ് വിവേകിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വിവേക് ജോലിക്ക് വരുന്ന സമയത്ത് ഇയാളെ തന്നെക്കൊണ്ട് കഴിയുന്നത് പോലെ സഹായിച്ചിരുന്നു. ചിപ്സും വെള്ളവും നല്‍കുന്നതിന് പുറമെ തണുപ്പകറ്റാന്‍ ഇയാൾക്ക് ജാക്കറ്റ് നല്‍കുകയും ചെയ്തു. എന്നാൽ ഇയാൾക്ക് സഹായം നല്‍കുന്നത് പെട്ടെന്ന് നിര്‍ത്തിയതോടെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ജോലി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാൻ നേരം ഇയാൾ വിവേകിനെ ആക്രമിച്ചു. ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അന്‍പത് തവണയോളം ചുറ്റിക കൊണ്ട് അടിച്ചു. ചലനമറ്റ് വിവേക് നിലത്തു വീണിട്ടും അടിക്കുന്നത് തുടര്‍ന്നു. അന്‍പത് തവണയെങ്കിലും ഇങ്ങനെ അടിക്കുന്നത് വീഡിയോയിൽ കാണാം. പിന്നീട് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്ത് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് വിവേക് സൈനിയുടെ ക്രൂരമായ കൊലപാതകം.

Top