മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി

ന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ നഷ്ടത്തിന് ശേഷം തിരികെ കയറി മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. മറ്റ് ഏഷ്യൻ വിപണികളെല്ലാം നഷ്ടം കുറിച്ചപ്പോൾ യൂറോപ്യൻ വിപണികളുടെ മികച്ച തുടക്കവും ഇന്ത്യൻ വിപണിക്ക് അവസാന മണിക്കൂറുകളിൽ പിന്തുണ നൽകി. ഫെഡ് നിരക്ക് വർധന ഭീതിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറി നില്കുന്നതിനാൽ ഇന്നും അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് ഇന്നലെ തുടങ്ങി വെച്ച മുന്നേറ്റം ഇന്നും തുടർന്നത് ബാങ്ക് നിഫ്റ്റിക്കൊപ്പം നിഫ്റ്റിക്കും അനുകൂലമായി. ബാങ്കുകൾക്കൊപ്പം, ഇൻഫോസിസ് ഒഴികെയുള്ള ഐടി ഓഹരികളും മുന്നേറിയതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഫാർമ, എഫ്എംസിജി ഒഴികെയുള്ള സെക്ടറുകളെല്ലാം ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി

കഴിഞ്ഞ ആഴ്ചയിൽ 19222 പോയിന്റിലേക്ക് വീണ ശേഷം അൻപത് ദിന മൂവിങ് ആവറേജിന് മുകളിലേക്ക് കയറി വീഴാതെ നിന്ന നിഫ്റ്റി ഇന്ന് 19723 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 19750 പോയിന്റിൽ നാളെയും ആദ്യ കടമ്പ പ്രതീക്ഷിക്കുന്ന നിഫ്റ്റിയുടെ പ്രധാന കടമ്പകൾ 19800 പോയിന്റിലും 19880 പോയിന്റിലുമാണ്. 19600 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19500 പോയിന്റിലും 19440 പോയിന്റിലുമാണ് നിഫ്റ്റിയുടെ സപ്പോർട്ടുകൾ.

ഇന്ന് ഒരു ശതമാനത്തിലേറെ മുന്നേറി 44878 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ 45150 പോയിന്റിലും 45400 പോയിന്റിലുമാണ്. നാളെയും ബാങ്ക് നിഫ്റ്റി 44500 പോയിന്റിലും 44300 പോയിന്റിലും സപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു. ഇന്ന് മുൻ നിര ബാങ്കുകളിൽ പ്രകടമായ വാങ്ങൽ തുടർന്നേക്കാമെന്ന പ്രതീക്ഷയിലാണ് വിപണി.

ജി20

ഡൽഹിയിൽ ആരംഭിക്കാനിരിക്കുന്ന ജി20 യോഗം ഇന്ത്യൻ വിപണിയിലും പ്രതിഫലനങ്ങൾ ഉണ്ടാക്കി തുടങ്ങി. ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ ഇന്ത്യ കൂടുതൽ വ്യാപാര നേട്ടങ്ങളുണ്ടാക്കിയേക്കാമെന്നതും വിപണിയിൽ സാധ്യതയാണ്.

പറന്ന് കയറി കൊച്ചിൻ ഷിപ് യാർഡ്

ഒരു ഇടവേളക്ക് ശേഷം ഇന്ന് ഇന്ത്യയുടെ കപ്പൽ നിർമ്മാണ ഓഹരികളെല്ലാം മുന്നേറി പരമാവധി വിലകളിലെത്തി. കൊച്ചി കപ്പൽ ശാല ഓഹരി 20% മുന്നേറി 1146 രൂപയിലാണ് വ്യാപാരമവസാനിപ്പിച്ചത്. ഡിഫൻസ്, റെയിൽ, ഇലക്ട്രോണിക്സ് ഓഹരികൾ ദീർഘ കാല നിക്ഷേപത്തിന് ഇനിയും അനുകൂലമാണ്.

ഫെഡ് ഫിയർ വീണ്ടും

ഇന്നലെ വന്ന ഓഗസ്റ്റിലെ അമേരിക്കയുടെ ഐഎസ്എം നോൺ-മാനുഫാക്ച്ചറിങ് പിഎംഐയിലെയും, ഐഎസ്എം നോൺ-മാനുഫാക്ച്ചറിങ് വില സൂചികയിലെയും മുന്നേറ്റം അമേരിക്കൻ വിപണിയിൽ വീണ്ടും പണപ്പെരുപ്പ ഭീതിയും, ഫെഡ് നിരക്ക് വർധന ഭീതിയും തിരികെ കൊണ്ട് വന്നു. ആപ്പിളിന്റെ വീഴ്ചയും, ഡോളർ മുന്നേറ്റവും ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. ഡൗ ജോൺസും, എസ്&പിയും അര ശതമാനത്തിലേറെ വീണപ്പോൾ, നാസ്ഡാക് ഇന്നലെ 1%ൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.27%ൽ വ്യാപാരം തുടരുന്നു. ഡോളറിനൊപ്പം, ക്രൂഡ് ഓയിലും മുന്നേറുന്നത് വിപണിക്ക് ക്ഷീണമാണ്.

ഇന്നത്തെ ജോബ് ഡേറ്റയും, ഇന്നും നാളെയുമായി അമേരിക്കൻ ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. നാളത്തെ ജർമൻ സിപിഐ ഡേറ്റ യൂറോപ്യൻ വിപണിക്കും, ജപ്പാന്റെ ജിഡിപി കണക്കുകൾ ഏഷ്യൻ വിപണിക്കും നിർണായകമാണ്. അടുത്ത ചൊവ്വാഴ്ച ഇന്ത്യയുടേയും, അടുത്ത ബുധനാഴ്ച അമേരിക്കയുടെയും റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കുന്നതും വിപണിക്ക് അതിപ്രധാനമാണ്.

ആപ്പിൾ നിരോധനം

ആപ്പിളിന്റെ ഐ ഫോണിന് ചൈനയുടെ സർക്കാർ ഏജൻസികൾ നിരോധനം ഏർപ്പെടുത്തിയത് ഇന്നലെ ആപ്പിൾ ഓഹരിക്ക് 3% വീഴ്ച നൽകി. ചൈനയും അമേരിക്കയും തമ്മിലുള്ള ടെക്-വ്യാപാര യുദ്ധം തുടരുന്നത് ടെക്ക് ഓഹരികൾക്ക് തിരിച്ചടിയാണ്. ചൈന-അമേരിക്കൻ വ്യാപാരബന്ധത്തിലെ വിള്ളൽ ഇന്ത്യൻ ഐടി- ടെക്ക് മാനുഫാക്ച്ചറിങ് സെക്ടറുകൾക്ക് അനുകൂലമാണ്.

ക്രൂഡ് ഓയിൽ

സൗദിയുടെയും, റഷ്യയുടെയും ഉല്പാദന നിയന്ത്രണങ്ങൾക്ക് പിന്നാലെ അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ ഉണ്ടായ ഇടിവും ക്രൂഡ് ഓയിലിന് ഇന്നലെയും മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 90 ഡോളറിനും മുകളിലും അമേരിക്കൻ ക്രൂഡ് ഓയിൽ 87 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്. ഡോളർ മുന്നേറ്റം തുടരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില സമ്മർദ്ദം പ്രതീക്ഷിക്കുന്നു.

സ്വർണം

ഡോളറിന്റെ മുന്നേറ്റം രാജ്യാന്തര സ്വർണ വിലയെ 1940 ഡോളറിലേക്കിറക്കി. ഡോളറിന്റെ തുടർ ചലനങ്ങൾ ഇന്ന് വീണ്ടും സ്വർണ വിലയെ സ്വാധീനിക്കും. ഇന്നത്തെ ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, അടുത്ത ആഴ്ചയിലെ അമേരിക്കൻ സിപിഐ കണക്കും സ്വർണത്തിനും പ്രധാനമാണ്.

ഐപിഓ

മുംബൈ ആസ്ഥാനമായ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശ്രംഖലയായ ജിപിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. താനെ, പുണെ, ഭോപ്പാൽ എന്നിവിടങ്ങളിലായി 1100ലേറെ ബെഡുകളോട് കൂടിയ ആശുപത്രികളുള്ള കമ്പനിയുടെ ഐപിഓ വില 695-835 രൂപയാണ്.

വാട്ടർ ട്രീറ്റ്മെന്റ് കമ്പനിയായ ഇഎംഎസ് ലിമിറ്റഡിന്റെ ഐപിഓ നാളെ ആരംഭിക്കുന്നു. പത്ത് രൂപ മുഖ വിലയുള്ള ഓഹരിയുടെ ഐപിഓ വില 200-211 രൂപയാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

 

Top