പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ചു: ഇന്ത്യക്കാരന് സിംഗപൂരില്‍ 13 വര്‍ഷം തടവും 12 ചൂരലടിയും

സിംഗപൂര്‍: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇന്ത്യക്കാരന് പതിമൂന്ന് വര്‍ഷം തടവും പന്ത്രണ്ട് ചുരലടി ശിക്ഷയും വിധിച്ച് സിംഗപൂര്‍ ഹൈക്കോടതി. ഉദയകുമാര്‍ ദക്ഷിണാമൂര്‍ത്തി(31)എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

2016 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് അതിനെ പറ്റി ഒന്നും അറിയില്ലെന്ന് പെണ്‍കുട്ടി പ്രതിയോട് പറഞ്ഞു. എന്നാല്‍ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ കുട്ടിയെ ചൂഷണം ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

12വയസ്സുകാരിയെ ഉദയകുമാര്‍ ഭാര്യയെന്നാണ് വിളിച്ചിരുന്നതെന്നും പെണ്‍കുട്ടിയോട് വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടെന്നും ഇയാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ വിട്ടുവരുന്ന വഴി കുട്ടിയെ മറ്റുസ്ഥലങ്ങളില്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സിംഗപൂരിലെ മിനിമാര്‍ട്ടിലാണ് ഉദയകുമാര്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും കുട്ടിക്ക് സൗജന്യമായി സാധനങ്ങളെടുക്കാനും ഇയാള്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം അവസാനിക്കുകയും ഉദയ് മറ്റൊരാളുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.

ഒരു ദിവസം ഉദയകുമാറിന്റെ ഫോണ്‍ പരിശോധിച്ച ഭാര്യയാണ് പീഡന വിവരം പുറത്തുകൊണ്ടു വരുന്നത്. ഫോണില്‍ കുട്ടിയുടെ നഗ്‌ന വീഡിയോ കണ്ട യുവതി സംഭവം പൊലീസില്‍ അറിയിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Top