അമേരിക്കന്‍ ഡോളറിനെതിരെ സര്‍വകാല തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ

മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ സര്‍വകാല തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ. ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ പത്ത് പൈസ ഇടിഞ്ഞ് 83.14 ആയിരുന്നു മൂല്യം. അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നതും അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും ശക്തമായ നിലയിലായിരുന്നു ബുധനാഴ്ച അമേരിക്കന്‍ ഡോളര്‍. ഇതിന് പുറമെയാണ് ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവ് കൂടി രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ ഡോളറിനെതിരെ 83.08 രൂപയിലായിരുന്നു വ്യാപാരം തുടങ്ങിയത്. പല സമയങ്ങളില്‍ 83.02 വരെ താഴുകയും 83.18 വരെ ഉയരുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10 പൈസയുടെ ഇടിവോടെ 83.14ലാണ് ബുധനാഴ്ചത്തെ വ്യാപാരം അവസാനിച്ചത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഇതിന് മുമ്പ് ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ എത്തിയത്. അന്ന് അമേരിക്കന്‍ ഡോളറിനെതിരെ 83.13 ആയിരുന്നു മൂല്യം. ചൊവ്വാഴ്ച 33 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. അന്ന് 83.04ലായിരുന്നു വ്യാപാരം അവസാനിച്ചത്.

ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കിലെത്തി. ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഒരു റിയാലിന് 215.10 രൂപ എന്ന നിരക്കാണ് ചൊവ്വാഴ്ച നല്‍കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

വിനിമയ നിരക്കിന്റെ അന്താരാഷ്ട്ര പോര്‍ട്ടലായ എക്‌സ് ഇ കണ്‍വെര്‍ട്ടറില്‍ റിയാലിന്റെ വിനിമയ നിരക്ക് 215.75 ആയിരുന്നു. കഴിഞ്ഞ മാസം 16ന് വിനിമയ നിരക്ക് 216ന് അടുത്തെത്തിയിരുന്നു. ഡോളര്‍ ശക്തമാകുന്നതും വിവിധ കാരണങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. നിരവധി ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി മൂല്യം ചൊവ്വാഴ്ച ഇടിഞ്ഞിരുന്നു.

Top