കുട്ടികള്‍ക്കുള്ള റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതോടെ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: കുട്ടികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ച ശേഷം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 2,800 കോടി രൂപ അധിക വരുമാനം ലഭിച്ചു. വിവരാവകാശ പ്രകാരം ചോദിച്ച ചോദ്യത്തിനാണ് റെയില്‍വേ ഇക്കാര്യം വ്യക്തമാക്കിയത്. 2022-23 സാമ്പത്തിക വര്‍ഷം മാത്രം 560 കോടി രൂപ അധികം നേടിയതായി റെയില്‍വേ അറിയിച്ചു. 2016 മാര്‍ച്ച് 31നാണ് 5 വയസ്സിനും 12 വയസ്സിനു ഇടയിലുള്ള കുട്ടികള്‍ക്കും പ്രത്യേക ബര്‍ത്തുകളോ സീറ്റുകളോ റിസര്‍വ് ചെയ്യണമെങ്കില്‍ മുതിര്‍ന്നവരുടെ മുഴുവന്‍ നിരക്കും ഈടാക്കുമെന്നാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. പുതുക്കിയ മാനദണ്ഡം 2016 ഏപ്രില്‍ 21 മുതല്‍ പ്രാബല്യത്തില്‍ വന്നു.

നേരത്തെ, 5 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പകുതി നിരക്കിലാണ് റെയില്‍വേ പ്രത്യേക ബെര്‍ത്ത് നല്‍കിയിരുന്നത്. പ്രസ്തുത പ്രായത്തിലുള്ള കുട്ടികള്‍ക്ക് പകുതി നിരക്കില്‍ യാത്ര ചെയ്യാന്‍ പുതുക്കിയ മാനദണ്ഡത്തില്‍ അനുവാദമുണ്ടെങ്കിലും അവര്‍ക്ക് പ്രത്യേക ബെര്‍ത്തുകളോ സീറ്റുകളോ ലഭിക്കില്ല. അവര്‍ ഒപ്പം യാത്ര ചെയ്യുന്ന മുതിര്‍ന്നവരുടെ സീറ്റിലിരിക്കണമെന്നാണ് നിയമം.

2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2022-23 വരെയുള്ള രണ്ട് വിഭാഗത്തിലുള്ള കുട്ടികളുടെ യാത്രാനിരക്കിന്റെ ഓപ്ഷനുകളെ അടിസ്ഥാനമാക്കി വര്‍ഷം തിരിച്ചുള്ള വിവരവും പുറത്തുവിട്ടു. ഏഴു വര്‍ഷത്തിനിടെ 3.6 കോടി കുട്ടികള്‍ പകുതി നിരക്കില്‍ യാത്ര ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, 10 കോടിയിലധികം കുട്ടികള്‍ പ്രത്യേക ബെര്‍ത്ത്/സീറ്റ് തിരഞ്ഞെടുക്കുകയും മുഴുവന്‍ യാത്രാക്കൂലി നല്‍കുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചത് റെയില്‍വേയ്ക്ക് വലിയ നേട്ടമായെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍.

Top