ഓട്ടിസം ബാധിച്ച മകന് ഒട്ടകപാല്‍ ആവശ്യം; മോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്ത് യുവതി

മുംബൈ: ഓട്ടിസം ബാധിച്ച മൂന്നര വയസായ മകന് കൊടുക്കാന്‍ ഒട്ടക പാല്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് രേണു കുമാരി എന്ന യുവതിക്ക് ഒട്ടക പാല്‍ എത്തിച്ചു നല്‍കി റെയില്‍വേ. ട്രെയിന്‍ വഴിയാണ് മുംബൈ സ്വദേശിയായ യുവതിക്ക് റെയില്‍വേ ഉദ്യോഗസ്ഥര്‍ പാല്‍ എത്തിച്ചു നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പശു, ആട്, പോത്ത് എന്നിവയുടെ പാല്‍ മകന് അലര്‍ജി ആണെന്നും ഒട്ടക പാല്‍ മാത്രമേ കുടിക്കുകയുള്ളുവെന്നും കാണിച്ച് രേണു, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ ഇടപടല്‍.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒട്ടക പാല്‍ ലഭിക്കുന്നത് കുറവാണ്. രാജസ്ഥാനില്‍ നിന്ന് ഒട്ടക പാലോ പാല്‍പ്പൊടിയോ എത്തിച്ചു തരണമെന്നും രേണു ട്വീറ്റിലൂടെ ആവശ്യപ്പട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ബോത്ര രാജസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫുഡ് കമ്പനിയായ അദ്വിക് ഫുഡുമായി ബന്ധപ്പെടുകയും യുവതിയുടെ ആവശ്യം അറിയിക്കുകയും ചെയ്തു.

ബോത്രയുടെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട നോര്‍ത്ത്-വെസ്റ്റ് റെയില്‍വേ സിപിടിഎം, എസ്. തരുണ്‍ ജെയിന്‍ പാലെത്തിക്കുന്നതിന് മുന്‍കൈയെടുത്തു. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി തരുണ്‍ സംസാരിക്കുകയും പാല്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.

Top